എരിഞ്ഞടങ്ങി അന്‍വര്‍; സമ്മര്‍ദത്തിന് വഴങ്ങാതെ കോണ്‍ഗ്രസ്; ആര്യാടനെ ജയിപ്പിക്കാതെ തരമില്ല താനും

സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വെല്ലുവിളിച്ച് പുറത്തേക്ക് വന്ന പിവി അന്‍വര്‍ പ്രതീക്ഷിച്ചത് അനായാസമായ യുഡിഎഫ് പ്രവേശനമായിരുന്നു. ഇതിന് ആദ്യഘട്ടത്തില്‍ മുസ്ലിംലീഗിന്റെ പിന്തുണ ഉറപ്പാക്കാനും അന്‍വറിന് കഴിഞ്ഞു. അന്‍വറിനെ പോലൊരാളെ ഉള്‍ക്കൊള്ളുന്നതില്‍ കോണ്‍ഗ്രസ് പക്ഷേ ധൃതി കാണിച്ചില്ല. യാതൊരു തെളിവുമില്ലാതെ നിയമസഭയില്‍ തനിക്കെതിരെ അഴിമതി ഉന്നയിച്ച അന്‍വറിന്റെ കാര്യത്തില്‍ വിഡി സതീശന്‍ പ്രത്യേക ജാഗ്രത പാലിക്കുകയും ചെയ്തു.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ഇതിനിടെയാണ് വന്യമൃഗ ആക്രമണത്തിന്റെ പേരിലെ അന്‍വറിന്റെ പ്രതിഷേധവും ജയില്‍വാസവും. ഇതോടെ കുറച്ചുകൂടി അനുഭാവ പൂര്‍ണ്ണമായ സമീപനം കോണ്‍ഗ്രസില്‍ നിന്നുണ്ടായി. പ്രതിപക്ഷ നേതാവിനോട് ക്ഷമ പറഞ്ഞ് അന്‍വറും യുഡിഎഫ് പ്രവേശനത്തിന് നീക്കം സജീവമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് യുഡിഎഫിലേക്ക് എത്താനായിരുന്നു ശ്രമം. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം വരെ യുഡിഎഫില്‍ നിന്നും പിന്തുണ കൂടി വന്നു. എന്നാല്‍ രാജിക്ക് പിന്നാലെ വിഎസ് ജോയിയെ നിലമ്പൂരില്‍ മത്സരിപ്പിക്കണമെന്ന പ്രസ്താവന വന്നതോടെ കോണ്‍ഗ്രസ് വീണ്ടും പിന്നിലേക്ക് പോയി. അന്‍വര്‍ പല രീതിയിൽ സമ്മര്‍ദ്ദം പയറ്റിയെങ്കിലും മുന്നണിയില്‍ എടുക്കാൻ കഴിയില്ലെന്നും പങ്കാളിയാക്കാം എന്നും ധാരണയായി. എന്നാല്‍ അതിലും പ്രഖ്യാപനം ഉണ്ടായില്ല.
ഇതിനിടെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. കോണ്‍ഗ്രസിന്റെ ഏത് സ്ഥാര്‍ത്ഥിയേയും അംഗീകരിക്കും എന്ന് ഇന്നലെ പറഞ്ഞ അന്‍വര്‍ ഇന്ന് നിലപാട് മാറ്റി. ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് തന്നെ വ്യക്തമായി പറഞ്ഞു. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചതെന്നും തുറന്നടിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് അന്‍വര്‍ പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായത്. മുൻ തീരുമാനപ്രകാരം ആര്യാടന്‍ ഷൗക്കത്തിനെ തന്നെ പ്രഖ്യാപിച്ചു. മനസുണ്ടെങ്കില്‍ അന്‍വര്‍ സഹകരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കുന്നത് ആയിരുന്നു ഈ നീക്കം.
ഇനി എന്ത് ചെയ്യണം എന്ന ആലോചനയിലാണ് പിവി അന്‍വര്‍. യുഡിഎഫിന്റെ ഭാഗമായി നിലനില്‍ക്കണം എങ്കില്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കാൻ കൈമെയ് മറന്ന് ഇറങ്ങിയേ മതിയാകൂ. അല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കണം. രണ്ടായാലും വലിയ വെല്ലുവിളിയാണ് അന്‍വറിന് മുന്നിലുള്ളത്. ഇനി അന്‍വര്‍ എന്ത് പ്രഖ്യാപിക്കും എന്നാണ് അറിയേണ്ടത്.
സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ സാധിക്കാം എന്ന പഴയ സ്ഥിതിയില്‍ അല്ല കോണ്‍ഗ്രസ് എന്ന സന്ദേശമാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പായി ഇതിനെ കാണാം. അൻവറിനോടുള്ള സമീപനത്തിൻ്റെ കാര്യത്തിൽ ഗ്രൂപ്പു വ്യത്യാസമില്ലാതെ കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നു എന്നത് ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here