അന്‍വറിന് കൃത്യം മറുപടി നല്‍കി കോണ്‍ഗ്രസ്; തൃണമൂലുമായി മുന്നണിയിലേക്ക് വരേണ്ട; ലീഗിന് കൂടിയുള്ള സന്ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയ പിവി അന്‍വറിന് കൃത്യം മറുപടി നല്‍കി കോണ്‍ഗ്രസ്. തിരുഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശനത്തില്‍ തീരുമാനം വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. അന്‍വറിനെ യുഡിഎഫ്ിലേക്ക് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി മുന്നണിയിലേക്ക് വരേണ്ട എന്നാണ് എടുത്തിരിക്കുന്ന നിലപാട്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന നിലപാട് പ്രഖ്യാപിച്ച് തൃണമൂലമായി സംസ്ഥാനത്ത ഒരു സഖ്യം സാധ്യമല്ല. അന്‍വറിനെ മാത്രം ഉള്‍ക്കൊള്ളാം എന്നാണ് അന്‍വറിനെ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പറഞ്ഞ് പരമാവധി രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമം നടത്തിയ അന്‍വറിന് വന്‍തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എംഎല്‍എ സ്ഥാനം രാജിവച്ച ദിവസം തന്നെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റ് ജോയിയെ മത്സരിപ്പിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ അപമാനിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്‍വറിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കരുതലോടെയുള്ള നീക്കം നടത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായതാണ്. ആര്യാടന്‍ ഷൗക്കത്തിന് ഒരു അവസരം എന്ന നിലയിലായിരുന്നു ചര്‍ച്ചകള്‍ എത്തിയത്. എന്നാല്‍ അന്‍വര്‍ അതിനെ എതിര്‍ത്തു. കൂടാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും പ്രഖ്യാപിച്ചു. അന്‍വറിന്റെ ഈ നീക്കങ്ങള്‍ക്കെല്ലാം മുസ്ലിം ലീഗിന്റെ പിന്തുണയും ഉണ്ടായിരുന്നു. അന്‍വറിനെ മുന്‍നിര്‍ത്തിയുള്ള ലീഗിന്റെ സമാന്തര നീക്കങ്ങള്‍ക്ക് കൂടിയുളള മറുപടിയാണ് കോണ്‍ഗ്രസ് ശക്തമായി നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here