വസ്ത്രാക്ഷേപം ചെയ്ത് തെരുവിലിറക്കി; കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു; സതീശന്റെ പേര് പറയാതെ പറഞ്ഞ് അന്‍വറിന്റെ രൂക്ഷവിമര്‍ശനം

യുഡിഎഫിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍. കെസി വേണുഗോപാലുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടായില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതൃത്വം വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടിരിക്കുകയാണ്. മുഖത്ത് ചെളിവാരി എറിയുകയാണ് ചെയ്യുന്നത്. കത്രിക പൂട്ടിടാനാണ് ശ്രമമെന്നും അന്‍വര്‍ പറഞ്ഞു.

കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അന്‍വര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിൽ എടുക്കണം. അല്ലാതെ ഒരു നീക്കുപോക്കും സാധ്യമല്ല. യുഡിഎഫിന്റെ ഭാഗമാക്കിയെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും അന്‍വര്‍ ചോദിച്ചു. സിറ്റിംഗ് സീറ്റ് ആണ് വിട്ടെറിഞ്ഞത്.

സര്‍ക്കാരിനെതിരെ പറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരെ ഇപ്പോള്‍ 28 കേസുണ്ട്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. തൃണമൂലിനെ ഘടകക്ഷിയാക്കിയാല്‍ യുഡിഎഫിനായി മമത ബാനര്‍ജി അടക്കം പ്രചരണത്തിനെത്തും. ഒരു തീരുമാനവും ഉണ്ടായില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കും. മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top