രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; അതിജീവിതക്ക് എതിരായ വീഡിയോകള്‍ മജിസ്‌ട്രേറ്റ് കണ്ടു; നിരാഹാരം പ്രഖ്യാപിച്ച് പ്രതി

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം സിജെഎം റിമാൻഡ് ചെയ്തത്. പ്രതിയ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റി.
ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഈശ്വര്‍ പങ്കുവച്ച വീഡിയോകള്‍ ഓരോന്നും മജിസ്‌ട്രേറ്റ് നേരിട്ട് പരിശോധിച്ചു. തുടർന്നാണ് തീരുമാനമെടുത്തത്. അതിജീവിതയെ വാക്കുകള്‍ കൊണ്ട് അപമാനിക്കുകയും തിരിച്ചറിയാന്‍ കഴിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്.
സ്ഥിരമായി സ്ത്രീകളെ അപമാനിക്കുന്ന സ്വഭാവക്കാരനാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തി. യുവതിക്കെതിരെ ഇനിയും വീഡിയോ ചെയ്യുമെന്ന് പ്രതി ആവര്‍ത്തിക്കുന്നു എന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റമേ ചെയ്തിട്ടുളളൂവെന്നാണ് പ്രതിഭാഗം വാദിച്ചത്. അതിജീവിതയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജയിലില്‍ നിരാഹാര സമരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചു. കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളക്കേസാണ് ഇതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇന്നലെയാണ് രാഹുല്‍ ഈശ്വറിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രിയോടെ അറസ്റ്റും രേഖപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here