രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഇനി കുമാരി ഷെല്‍ജ, പ്രതിപക്ഷ നേതാവിന് പുതിയ ബംഗ്ലാവ്

രാഹുല്‍ ഗാന്ധി രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ എംപി ബംഗ്ലാവ് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയുമായ കുമാരി ഷെല്‍ജയ്ക്ക് അനുവദിച്ചു. രാഹുഗാന്ധി ഏതാണ്ട് 20 വര്‍ഷത്തോളം താമസിച്ച തുഗ്ലക് റോഡിലെ 12-ാം നമ്പര്‍ വസതി 2023 ഏപ്രില്‍ 22 ന് ഒഴിഞ്ഞിരുന്നു. സൂററ്റ് കോടതി വിധിയെ തുടര്‍ന്ന് ലോകസഭാ അംഗത്വം റദ്ദ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് എംപി എന്ന നിലയില്‍ അനുവദിച്ച വീട് രാഹുല്‍ ഒഴിഞ്ഞത്. പിന്നീട് അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ താമസിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സുനാരി ബാഗില്‍ അനുവദിച്ച ബംഗ്ലാവിലേക്ക് ഇനിയും രാഹുല്‍ ഗാന്ധി മാറിയിട്ടില്ല.

2019-ല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂറത്ത് കോടതി 2023 മാര്‍ച്ച് 23ന് രണ്ടുവര്‍ഷം തടവുശിക്ഷക്ക് വിധിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കുകയും ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി സൂററ്റ് കോടതിയുടെ വിധി റദ്ദു ചെയ്‌തെങ്കിലും രാഹുല്‍ തുഗ്ലക് റോഡിലെ വസതിയിലേക്ക് മടങ്ങിപ്പോയില്ല.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് അനുവദിക്കുന്ന ടൈപ്പ് എട്ട് തരത്തിലുള്ള വലിയ വീട് പാര്‍ലമെന്റിന് തൊട്ടടുത്തുള്ള സുനാരി ബാഗില്‍ അനുവദിച്ചെങ്കിലും രാഹുല്‍ അങ്ങോട്ട് മാറിയില്ല. സുനാരി ബാഗിലെ അഞ്ചാം നമ്പര്‍ വസതിയാണ് അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപണികള്‍ പൂര്‍ത്തി ആയാലുടന്‍ പുതിയ വസതിയിലേക്ക് രാഹുല്‍ മാറുമെന്നാണ് അറിയുന്നത്.

തുഗ്ലക് റോഡിലെ പന്ത്രണ്ടാം നമ്പര്‍ വസതി ഇപ്പോള്‍ ലോക്‌സഭാംഗവും പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നിക്കാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ കുമാരി ഷെല്‍ജയ്ക്ക് നല്‍കുക ആയിരുന്നു. പി വി നരസിംഹറാവു, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു ഷെല്‍ജ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top