രാഹുലായിരുന്നു ശരി… ആദ്യം നിഷേധിക്കുക, പിന്നെ സമ്മതിക്കുക; ഓപ്പറേഷൻ സിന്ദൂറിൽ മലക്കം മറിഞ്ഞ് സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൻ്റെ തുടക്കത്തിൽ തന്നെ പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറഞ്ഞ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് എന്തുകൊണ്ട് അത് ചെയ്തുവെന്നും അതിൻ്റെ ഫലമായി ഇന്ത്യയുടെ എത്ര പോർവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദ്യം ഉയർത്തിയപ്പോൾ രാജ്യസ്നേഹത്തിൻ്റെ പേര് പറഞ്ഞ് അദ്ദേഹത്തെ മന്ത്രിമാരും ബിജെപി നേതാക്കളും നിരന്തരം ആക്ഷേപിച്ചു. രാഹുൽ ഗാന്ധി പാകിസ്ഥാനിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷം കിട്ടുമെന്നുവരെ അധിക്ഷേപിച്ചു. ഒടുക്കം ഇതാ, സൈനികമേധാവി തന്നെ ഏറ്റുപറയുന്നു, ഇന്ത്യക്ക് പോർവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന്. രാജ്യസ്നേഹം വാരിവിതറി എതിരാളികളെ അധിക്ഷേപിക്കുന്ന തന്ത്രം പൊളിഞ്ഞുവെന്നാണ് ഈ തുറന്നുപറച്ചിൽ തെളിയിക്കുന്നത്.

സിംഗപ്പൂർ സന്ദർശനത്തിനിടെ ബ്ലൂംബെർഗ് ടിവിക്ക് നല്കിയ അഭിമുഖത്തിൽ ആണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, ഇന്ത്യയുടെ പോർവിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടുവെന്ന് പറഞ്ഞത്. “പോർവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എണ്ണത്തിലല്ല കാര്യം. സംഘർഷത്തിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നെന്ന വാദം തീർത്തും തെറ്റാണെന്നും” ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പ്രതികരിച്ചു. ഇന്ത്യയുടെ എത്ര വിമാനങ്ങൾ തകർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് സേനയ്ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Also Read: ആക്രമണം പാക്കിസ്ഥാനെ അറിയിച്ചു എന്നത് വാസ്തവം!! വിദേശകാര്യ മന്ത്രിയുടേത് നാവുപിഴയല്ല… സൈന്യം ഇത് മുമ്പേ പറഞ്ഞു

സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ ആരോപണം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ആക്രമണവിവരം കേന്ദ്രസർക്കാർ പാകിസ്ഥാനെ അറിയിച്ചുവെന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു വിദേശകാര്യ മന്ത്രി പറഞ്ഞത്. ഇത് ഏറ്റെടുത്തു കൊണ്ടായിരുന്നു രാഹുലിൻ്റെ ആരോപണം. ശത്രുരാജ്യത്തിന് ഇങ്ങനെ മുന്നറിയിപ്പ് നൽകാൻ ആരാണ് ജയശങ്കറിന് അധികാരം നൽകിയതെന്ന് രാഹുൽ ചോദിച്ചു. ഇന്ത്യയ്ക്ക് എത്ര പോർ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം സർക്കാരിനോട് ചോദിച്ചിരുന്നു. പക്ഷേ ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ രാഹുലിനെ ദേശദ്രോഹി പട്ടം അണിയിക്കുകയായിരുന്നു ബിജെപി.

പ്രതിപക്ഷനേതാവിൻ്റെ ആരോപണത്തോട് പ്രതികരിക്കാതിരുന്ന കേന്ദ്ര സർക്കാരിനും ബിജെപിക്കും സംയുക്ത സേനാ മേധാവിയുടെ തുറന്ന് പറച്ചിൽ കനത്ത തിരിച്ചടിയായി. പോർവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന കാര്യം സർക്കാരോ സൈന്യമോ ഇതുവരെ ഒരിടത്തും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചോദ്യങ്ങളും സന്ദേഹങ്ങളും ഉയർത്തുന്ന പ്രതിയോഗികളെ പാകിസ്ഥാൻ പക്ഷവാദികളെന്ന് ചാപ്പ കുത്തുന്നത് ബിജെപി നേതാക്കളുടെ സ്ഥിരം തന്ത്രമാണ്. എന്നാൽ സംയുക്ത സേനാ മേധാവിയുടെ പുതിയ കുമ്പസാരം ഇന്നലെ പുറത്തുവന്ന ശേഷം ഒരു വിശദീകരണവും ഇതുവരെ സർക്കാരിൻ്റെയോ സൈന്യത്തിൻ്റയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top