ഒന്‍പതാം ദിവസവും ഒളിവില്‍ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സംസ്ഥാനത്തിന് അകത്തും പുറത്തും തപ്പി പോലീസ്; കീഴടങ്ങുമെന്നും വിവരം

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു. ഒന്‍പത് ദിവസമായി എംഎല്‍എ പോലീസിന്റെ കണ്ണു വെട്ടിച്ച് നടക്കുകയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിജീവിതം തുടരുകയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതിനായി കൃത്യമായ സഹായം രാഹുലിന് ലഭിക്കുന്നുണ്ട്. പോലീസില്‍ നിന്നടക്കം വിവരങ്ങള്‍ രാഹുലിന് ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഒളിയിടത്ത് നിന്ന് രക്ഷപ്പെടുന്നത്.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ദിവസം യുവനടിയുടെ കാറില്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി ആയിരുന്നു രാഹുലിന്റെ യാത്ര. ആദ്യം കൊയമ്പത്തൂരിലും തുടര്‍ന്ന് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിയായ ബാഗലൂരിലെ റിസോര്‍ട്ടിലും ഒളിവില്‍ കഴിഞ്ഞു. ഇവിടേക്ക് പോലീസ് എത്തുന്നു എന്ന് അറിഞ്ഞതോടെ ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് പോയി. ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിനു മുന്‍പെ രാഹുല്‍ രക്ഷപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് എതിരെ രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമംവും ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here