ധാർഷ്ട്യംനിറഞ്ഞ പ്രതികരണങ്ങള്‍; പരാതിയെവിടെ എന്ന വെല്ലുവിളി; പരാതിക്കാരിയെ പ്രകോപിപ്പിച്ചത് രാഹുല്‍ തന്നെ

കോണ്‍ഗ്രസിന്റെ യുവമുഖം എന്ന് ആഘോഷിക്കപ്പെട്ടിടത്തു നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഇപ്പോഴത്തെ വീഴ്ചയിലേക്ക് നയിച്ചത് സ്വന്തം പ്രവര്‍ത്തികള്‍ തന്നെ. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ വീട്ടില്‍ ഒളിച്ചതാണ്. ചാറ്റുകള്‍ക്കും ശബ്ദരേഖകള്‍ക്കും പിന്നാലെ പരാതി എത്തുമെന്ന കണക്കുകൂട്ടലിൽ തന്നെയായിരുന്നു ഈ ഒതുക്കം. എന്നാൽ പരാതിയെത്തില്ല എന്ന് ഉറപ്പിച്ച ശേഷമാണ് രാഹുല്‍ തല പുറത്തേക്കിട്ടത്.
സസ്‌പെന്‍ഷന് നിര്‍ബന്ധം പിടിച്ച പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ആദ്യം നിയമസഭയിലേക്ക്. അതിനുശേഷം ഷാഫി പറമ്പിലിന്റെ പിന്തുണയിൽ പാലക്കാട്ടേക്ക്. പരാതിയുമായി യുവതി വരില്ലെന്ന അമിത വിശ്വാസമാണ് വിനയായത്. പരാതിയെവിടെ എന്ന് വെല്ലിവിളി തുടര്‍ന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ അനുയായികള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ നീക്കങ്ങളുമായി സജീവമായി. ഇതിന് പിന്തുണയുമായി ഷാഫിയും വിഷ്ണുനാഥും ഉണ്ടായിരുന്നു.
ഓരോ ദിവസവും ആത്മവിശ്വാസം വര്‍ദ്ധിച്ചതോടെ സൈബര്‍ സംഘങ്ങളേയും രംഗത്ത് ഇറക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആക്രമിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും ഇതിനൊപ്പം അതിജീവിതയെയും പരമാവധി അധിക്ഷേപിച്ചു. ഇതോടെയാണ് യുവതി പുറത്തിറങ്ങാൻ നിർബന്ധിതയായത്. ആദ്യം അബോര്‍ഷന് നിർബന്ധിക്കുന്ന ഓഡിയോ പുറത്തു വന്നു. പിന്നാലെ മുഖ്യമന്ത്രിയെ തന്നെ നേരില്‍ കണ്ട് പരാതിയും നൽകി.
ഇതോടെ സത്യം തെളിയിക്കുമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട് രാഹുല്‍ മുങ്ങിയിരിക്കുകയാണ്. മൊബൈൽ ഫോണുകളെല്ലാം ഓഫാണ്. ഇതിനിടെ മുന്‍കൂര്‍ ജമ്യാപേക്ഷയും കോടതിയിലെത്തി. അതിജീവിതയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കുരുക്കുകള്‍ മുറുകുകയാണ്. രാഹുൽ മാത്രമല്ല പ്രമോട്ടര്‍മാരായി പ്രവര്‍ത്തിച്ച നേതാക്കളും പൊതുജനമധ്യത്തിൽ നാണംകെട്ട അവസ്ഥയിലാണ്. അമിത ആത്മവിശ്വാസം ആപത്താണെന്ന് ഓർമിപ്പിക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ലേ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.
രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടിവാങ്ങി എന്നാണ് കോണ്‍ഗ്രസിൽ പരക്കെയുള്ള സംസാരം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ആളികത്തിക്കുന്ന തരത്തില്‍ പെരുമാറിയതാണ് എല്ലാം കൈവിട്ടുപോയ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇനി ഇതിന് പരിഹാരം കാണുക രാഹുലിന്റെ മാത്രം ഉത്തരവാദിത്വമാണ്. പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് ഉടനില്ല എന്ന് പറയുമ്പോഴും രാഹുലിനെ ഇനി ചുമക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here