രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതികള്‍ കോണ്‍ഗ്രസ് പൂഴ്ത്തിവച്ചു; സണ്ണി ജോസഫ് പറഞ്ഞത് പച്ചക്കള്ളം; നാണംകെട്ട് നേതൃത്വം

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത് കള്ളം. രാഹുലില്‍ നിന്ന് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് ഒരു യുവതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തിന് പുറത്തുളള യുവതിയാണ് ഇത്തരം ഒരു പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്തത്. രാഹുലിന്റെ ബന്ധുക്കള്‍ അടക്കം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വിവാഹക്കാര്യം സംസാരിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിച്ചു. ഇതിനുശേഷം കാണാന്‍ എത്തിയപ്പോള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഹോംസ്‌റ്റേയില്‍ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നാലെ ബന്ധത്തില്‍ നിന്ന് പിന്‍മാറി എന്നുമാണ് യുവതിയുടെ പരാതി.
കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ പരാതി പൂഴ്ത്തിവയ്ക്കുകയാണ് കേരളത്തിലെ നേതാക്കള്‍ ചെയ്തത്. ഈ നടപടിയിലൂടെ കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവസരം ഒരുക്കി എന്ന വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയേണ്ടിവരും. പാര്‍ട്ടിക്ക് രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വലിയ പ്രതിരോധത്തിലാവുകയാണ്. സണ്ണി ജോസഫിന്റെ ഈ പ്രതികരണം തന്നെ ഞെട്ടിച്ചു എന്ന് ഇന്ന് കോണ്‍ഗ്രസിന് വീണ്ടും അയച്ച ഇമെയിലില്‍ യുവതി പറയുന്നുണ്ട്.
ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു, ഗര്‍ഭിണിയാകണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും അന്ന് ഒരു നടപടിയും ഉണ്ടായില്ല. അന്ന് തന്നെ ഇടപെട്ടു എങ്കില്‍ കോണ്‍ഗ്രസ് ഇത്രയും നാണക്കേടിലേക്ക് പോകേണ്ടിവരില്ലായിരുന്നു. സോണിയാ ഗന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് യുവതി ഇന്ന് ഇമെയില്‍ അയച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു ഇപ്പോള്‍ പാര്‍ട്ടിയില്‍ ആരുമല്ല എന്നെല്ലാമാണ് രാഹുലിന് എതിരെ പരാതി വന്നപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇനി ആ ന്യായീകരണം മതിയാകില്ല കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാന്‍. പാര്‍ട്ടിക്ക് പരാതി വീണ്ടും ലഭിച്ചതോടെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പുതിയ പരാതികള്‍ വരുമ്പോള്‍ കോണ്‍ഗ്രസില്‍ വിഡി സതീശന്റെ നിലപാടാണ് ശരിയെന്ന് വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here