രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിലായിട്ട് ഏഴു ദിവസം; അടൂരിലെ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുന്നു; കൈയൊഴിഞ്ഞ് കോണ്‍ഗ്രസും

ലൈംഗിക ആരോപണത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എതിര്‍ കക്ഷികളെ വീറോടെ ആക്രമിക്കുന്ന ശൈലിയുള്ള രാഹുല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിശബ്ദനാണ്. ഏഴു ദിവസമായി അടൂരിലെ വീട്ടില്‍ തന്നെ തുടരുകയാണ് രാഹുല്‍. ഇതിനിടെ രണ്ടു തവണയാണ് മാധ്യങ്ങള്‍ക്ക് മുന്നില്‍ വന്നത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് പ്രഖ്യാപിക്കാനും രണ്ടാമത് ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാനും.
ഈ സമയത്തെല്ലാം ആരോപണങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ വന്നെങ്കിലും കാര്യമായി ഒന്നും പ്രതികരിച്ചില്ല. തെറ്റായ ആരോപണമാണെന്നോ വ്യാജപ്രചരണമെന്നോ രാഹുല്‍ വ്യക്തമായി പറഞ്ഞില്ല. എല്ലാം വ്യക്തമാക്കാം എന്ന് പറഞ്ഞ് വിളിച്ച വാര്‍ത്താസമ്മേളനം അവസാന നിമിഷം ഉപേക്ഷിക്കുകയും ചെയ്തു. ആരും പരാതി നല്‍കുകയോ പുറത്തു വന്ന ഫോണ്‍ സംഭാഷണം ആരുടേതെന്നോ വ്യക്തതയില്ലാതിരുന്നിട്ടും അതിനെ നിഷേധിക്കാന്‍ രാഹുല്‍ തയാറാകത്തതാണ് എല്ലാവരേയും ചിന്തിപ്പിക്കുന്നത്.
വ്യാപകമായി പെണ്‍കുട്ടികളെ ചൂഷണം ചെയ്തു എന്ന ആരോപണമാണ് ഇപ്പോള്‍ സജീവമായുളളത്. ഇനിയും കൂടുതല്‍പേര്‍ പരാതിയുമായി എത്തില്ലെന്ന് ഉറപ്പ് നല്‍കാന്‍ രാഹുലിന് കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസും കടുത്ത നടപടികളേക്ക് പോയത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കാനായി സ്പീക്കര്‍ക്കു കോണ്‍ഗ്രസ് കത്ത് കൊടുക്കും. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്ര അംഗമായി മാറും. ഇപ്പോഴത്തെ സീറ്റും മാറിയേക്കാം. കോണ്‍ഗ്രസിന്റെ വിപ്പും രാഹുലിന് ബാധകമാകില്ല.
എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവച്ചത്. ഏത് നിമിഷവും ഒരു പരാതി പോലീസില്‍ എത്താനുള്ള സാധ്യത രാഹുലും കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്. അങ്ങനെ ഉണ്ടായാല്‍ അതിവേഗത്തില്‍ അറസ്റ്റിലേക്ക് പോലീസ് കടക്കും. അത് ഉണ്ടാക്കുന്ന നാണക്കേട് എങ്ങനെ നേരിടാം എന്ന് തലപുകയ്ക്കുകയാണ് കോണ്‍ഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here