നിയമസഭയില്‍ വരണമോയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് തീരുമാനിക്കാം; കോണ്‍ഗ്രസിനൊപ്പം ഇരിക്കേണ്ട; പ്രതിപക്ഷ നേതാവ് കത്ത് നല്‍കും

ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം കോണ്‍ഗ്രസ് ഇന്ന് സ്പീക്കറെ അറിയിക്കും. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കത്ത് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാകും ഇക്കാര്യം സ്പീക്കറെ അറിയിക്കുക. ഇതോടെ നിയമസഭയില്‍ എത്തിയാല്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. ഇപ്പോഴത്തെ സീറ്റിലും മാറ്റം വരാന്‍ സാധ്യതയുണ്ട്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഹുലിനെ പാര്‍ട്ടി വിലക്കില്ല. നിയമപരമായി അതിന് കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ രാഹുലിന് സ്വയം തീരുമാനം എടുക്കാം. ഒരു പരിധിക്കപ്പുറം രാഹുലിന് എതിരായ ആരോപണങ്ങളില്‍ പ്രതിരോധം സാധ്യമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതുകൊണ്ട് തന്നെ രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.
രാഹുല്‍ സഭയിലേക്ക് എത്തിയാല്‍ ഭരണപക്ഷം ഇത് ആയുധമാക്കും. ഇതോടെ പോലീസ് അതിക്രമം അടക്കം സര്‍ക്കാരിന് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിയുമെന്നും പ്രതിപക്ഷ നേതാവിന്റെ ക്യാംപിന്റെ നിലപാട്. എന്നാല്‍ എ ഗ്രൂപ്പ് ഇത്‌ന് എതിരാണ്. സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോള്‍ രാഹുലിനെ വിലക്കുന്നത് ശരിയല്ലെന്നാണ് രാഹുലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here