രാഹുലിനെ ഇനി ഹൂ കെയേഴ്സ്!! രാഷ്ട്രീയ ഹരാകിരി നടത്തിയ യുവനേതാവ്

ജപ്പാനിലെ സാമുറായി വിഭാഗം നടത്തുന്ന ഒരുതരം ആത്മബലിയാണ് ഹാരികിരി. സ്വന്തം വയറു കുത്തിക്കീറി യോദ്ധാവ് മരിക്കും. അതിനോടല്ലാതെ മറ്റൊന്നിനോടും ഉപമിക്കാനില്ല രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇപ്പോഴത്തെ അവസ്ഥ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അസൂയാർഹമായ വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന അതേ വേഗത്തിൽ തന്നെ തകർന്നു വീഴുകയും ചെയ്യുന്ന ദുരന്ത കാഴ്ചയാണ് കണ്ടത്. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട മാന്യതയും വ്യക്തിശുദ്ധിയും പാലിക്കാതെ അർമ്മാദിക്കുന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പാണി പതനം.
നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ 18000ത്തില്‍ അധികം വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് പാലക്കാട് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ആകെ 52000ത്തില്‍ അധികം വോട്ടുകളാണ് രാഹുല്‍ നേടിയത്. പോൾ ചെയ്തതിൻ്റെ 42.27 ശതമാനം വോട്ട് നേടി വലിയ ജനപിന്തുണ ആർജിക്കാനും കഴിഞ്ഞു. ഇത്തരമൊരു ഗ്ലാമർ പരിവേഷത്തിലാണ് 2024 ഡിസംബർ നാലിന് എം എൽ എ യായി സത്യ പ്രതിജ്ഞ ചെയ്തത്.ഒരു വർഷം തികയുന്ന ദിവസം തന്നെ പാർട്ടിയിൽ നിന്ന് പുറത്താവുകയും അപമാനത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും ചെയ്തു. ലൈംഗികപീഡന ആരോപണങ്ങൾ ഉയർന്നപ്പോൾ ‘ഹൂ കെയേഴ്സ്’ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ഇയാൾ പറഞ്ഞത്.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇയാൾ കൃത്രിമം കാണിച്ചു എന്ന ആക്ഷേപം എതിരാളികൾ ഉയർത്തിയെങ്കിലും തെളിവില്ലാത്തതിനാൽ ആരോപണം പെട്ടെന്ന് തന്നെ കെട്ടടങ്ങി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ പാലക്കാട് മത്സരിക്കാൻ ചാൻസ് കിട്ടിയത്.
ഒരുപാട് മുതിർന്ന നേതാക്കളെ വെട്ടിയാണ് ഷാഫി ഇടപെട്ട് രാഹുലിന് സീറ്റ് തരപ്പെടുത്തി നൽകിയത്. .ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പിന്തുണയും ഉണ്ടായിരുന്നു. എം എൽ എ ആയതോടെ രാഹുലിൻ്റെ അഹങ്കാരത്തിന് കാലും കൈയും വെച്ചു എന്ന് പരക്കെ ആക്ഷേപമുണ്ടായി.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാളുടെ അപഥസഞ്ചാര കഥകളുടെ വിവരങ്ങൾ പുറത്തു വന്നു തുടങ്ങിയത്. വ്യഭിചാരകഥകൾ അന്തരീക്ഷത്തിൽ പ്രചരിച്ച ഘട്ടത്തിൽ തന്നെ വി ഡി സതീശൻ മുൻകൈയെടുത്ത് ഇയാളെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും കോൺഗ്രസ്സിൻ്റെ പ്രാഥമിക അംഗത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു. പക്ഷേ, അപ്പോഴും അയാളെ പിന്തുണക്കാൻ കോൺഗ്രസിലെ ഒരു സംഘം തയ്യാറായതും പാർട്ടിക്ക് നാണക്കേടായി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഒടുവിൽ ഗതികെട്ട് പാർട്ടി അയാളെ പുറത്താക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here