ഷാഫിയുടേയും വിഷ്ണുവിന്റേയും പണി ഏറ്റു; കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണ ഏറുന്നു; എതിര്‍ക്കുന്ന നേതാക്കളെ സൈബര്‍ ഇടത്തില്‍ നേരിടും

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ടില്‍ അടച്ചുപൂട്ടി ഇരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിച്ചതും വീണ്ടും സജീവമാക്കിയതും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും ആയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഏറെക്കുറേ ഒറ്റപ്പെട്ട രാഹുലിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ആദ്യം മുതല്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശക്തമായ നിലപാട് എടുത്തതോടെയാണ് സസ്‌പെന്‍ഷനും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആക്കിയിട്ടും പ്രതിപക്ഷ നേതാവ് എതിര്‍ത്തിട്ടും നിയമസഭയിലേക്ക് രാഹുല്‍ വന്നതും ഈ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരുടെ പിന്തുണ കൊണ്ട് മാത്രമായിരുന്നു. പതിയെ രാഹുലിനെ പാലക്കാട് ഇറക്കാനും എതിര്‍പ്പുകള്‍ അലിയിച്ചു കളയാനും ഈ ഗ്രൂപ്പിന് കഴിഞ്ഞു എന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം സജീവമായ രാഹുല്‍ ഇപ്പോള്‍ സജീവ പ്രചരണത്തിലാണ്.
രാഹുല്‍ ഇത്രയും സജീവമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. പ്രത്യേകിച്ചും മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവര്‍ക്ക്. പ്രതിപക്ഷ നേതാവ് ആദ്യം മുതലേ രാഹുലിനെ ഒഴിവാക്കി നിര്‍ത്തണം എന്ന അഭിപ്രായത്തിലാണ്. എന്നാല്‍ ഷാഫിയും വിഷ്ണുവും ഈ എതിര്‍പ്പുകളെ ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഇത് ഫലം കണ്ട് തുടങ്ങുന്ന സമയത്താണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാനും അബോര്‍ഷനും നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത്. ഇതോടെ എതിര്‍പ്പ് വര്‍ദ്ധിച്ചു.
അപ്പോഴാണ് അപ്രതീക്ഷിതമായ പിന്തുണയുമായി കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് എത്തിയത്. സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റ് ആയിപ്പോയി എന്നായിരുന്നു സുധാകരന്റെ നിലപാട്. ഇതോടെ രാഹുല്‍ വീണ്ടും പ്രതീക്ഷയിലാണ്. എതിര്‍പ്പുള്ള നേതാക്കളെ സൈബര്‍ ഇടങ്ങളില്‍ നേരിടാന്‍ ഒരു സംഘത്തെ തന്നെ രാഹുലും സംഘവും ഇറക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ ഓപ്പറേഷനാണ് പ്രതിപക്ഷ നേതാവിനെ ‘കേക്കച്ചന്‍’ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് എന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here