സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസ്; 9 വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നോ എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ജനകീയ വിഷയങ്ങളോട് കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുഖം തിരിച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായകര്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ട് തേടി ഇറങ്ങുന്നു. സ്ത്രീപീഡനം, ആശാ സമരം, ആദിവാസി ഭൂസമരം, പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം എന്നിങ്ങനെ സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ച നിരവധി മാനുഷിക പ്രശ്‌നങ്ങളോട് പ്രതികരിക്കാതിരുന്ന ബുദ്ധിജീവികളുടെ നിലമ്പൂരിലേക്കുള്ള വരവ് കൗതുകത്തോടൊപ്പം വിമര്‍ശനവും സജീവമാണ്. ഇക്കൂട്ടരെ തുറന്ന് കാണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരണം നടത്താന്‍ ആശാ വര്‍ക്കേഴ്‌സും നിലമ്പുരിലെത്തുന്നുണ്ട്.
ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ സംഘി വല്‍ക്കരണവും കീഴടങ്ങലും ഉണ്ടായപ്പോള്‍ സംസ്ഥാനത്തു നിന്ന് ഒളിവില്‍ പോയ ഇടതു സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ നിലമ്പൂരില്‍ അവതരിച്ചിരിക്കയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സാംസ്‌കാരിക നായകരുടെ കാപട്യം നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് അദേഹം പറഞ്ഞു.

കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെ കുറിച്ച് ഈ അടുത്തകാലത്ത് സിആര്‍ പരമേശ്വരന്‍ ഇങ്ങനെ എഴുതിയിരുന്നു, ‘ഇടതുപക്ഷം ഭരിക്കുമ്പോള്‍ കൊന്നുകഴി ഞ്ഞാല്‍ രണ്ടുകൂട്ടര്‍ ഒളിവില്‍ പോകും. കൊന്നവര്‍, സാംസ്‌കാരികര്‍. സാംസ്‌കാരികര്‍ ഒരാഴ്ച കഴിഞ്ഞ് ഗാന്ധി-ഗാന്ധിണി വേഷമണിഞ്ഞു വരും. സിപിഎമ്മിന്റെ സംഹാര ആവശ്യങ്ങള്‍ക്ക് കൊടി സുനി പോലെയാണ് സാംസ്‌കാരിക ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ പ്രയോജനപ്പെടുന്നത്”. സിആര്‍. പരമേശ്വരന്റെ നിഗമനങ്ങള്‍ നൂറുശതമാനവും ശരിവയ്ക്കുന്ന വിധത്തിലാണ് സാംസ്‌കാരിക നായകരുടെ നിലമ്പൂരിലെ ഒത്തുചേരലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനു നേരെ ജാതി അയിത്തമുണ്ടായി. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേവസ്വം മന്ത്രി തന്നെ ജാതി അധിക്ഷേപത്തിന് ഇരയായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തനിക്ക് നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടും ഇടത് സാംസ്‌കാരിക നായകര്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല. ഭരണത്തിന്റെ ശീതളഛായയില്‍ അവാര്‍ഡും പാരിതോഷികവും വാങ്ങാന്‍ നാക്ക് പണയം വെച്ച് അവര്‍ കിടക്കയാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് നിലമ്പുരില്‍ പൊളിച്ചു കാണിക്കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here