വിവാഹേതര ബന്ധത്തിന് പ്രോസിക്യൂട്ട് ചെയ്യും; പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യാന്‍ സമീപിച്ച യുവതിയെ വിമര്‍ശിച്ച് സുപ്രീം കോടതി

പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച യുവതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വിവാഹിതയായ യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ യുവാവിനു പട്‌ന ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്.
വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചതായി യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി പൂര്‍ണ്ണമായും തള്ളി. നിങ്ങള്‍ വിവാഹിതയും അമ്മയാണെന്നും ഓര്‍ക്കാനുള്ള പക്വത നിങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലേ എന്ന് കോടതി യുവതിയോട് ചോദിച്ചു. യുവാവിന്റെ ആവശ്യപ്രകാരം എന്തിനാണ് നിരന്തരം ഹോട്ടലുകളില്‍ പോയതെന്നും വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധത്തിലൂടെ തെറ്റു ചെയ്തതായി മനസ്സിലാക്കിയില്ലേയെന്നും കോടതി ചോദിച്ചു.
വിവാഹിതയായിരിക്കെ ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടര്‍ന്നതില്‍ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച പട്‌ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എന്‍. കോടീശ്വര്‍ സിങ് എന്നിവര്‍ ശരിവച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും 2016 മുതല്‍ അടുപ്പത്തിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്നു യുവതി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here