പ്രത്യേക സാഹചര്യത്തില്‍ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീം കോടതി; ഇരയും പ്രതിയും ഒത്തുതീര്‍പ്പിലെത്തണം

ബലാത്സംഗക്കേസുകൾ കോടതിയിൽ എത്തിയാൽ അതിൽ വാദിയായി വരുന്നത് അതാത് സംസ്ഥാന സർക്കാരുകൾ ആണ്. അതുകൊണ്ട് തന്നെ പ്രതികൾ അതിജീവിതയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയാലും കേസ് റദ്ദാക്കാൻ കഴിയില്ല എന്നതാണ് നിയമവശം. ഇരുവരും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പ് ഉണ്ടാകുന്നത് പോലെയുള്ള ചില കേസുകൾ മാത്രമാണ് റദ്ദാക്കാൻ കോടതികൾ അനുവദിക്കാറുള്ളത്.
എന്നാൽ അതിജീവിതയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ കേസ് റദ്ദാക്കാം എന്നാണ് സുപ്രീംകോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. ഓരോ കേസിന്റേയും വസ്തുതകൾ പരിശോധിച്ചു മാത്രമേ ഇത്തരം തീരുമാനം പാടുള്ളൂ. ഇരയെ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ കേസ് പിന്‍വലിപ്പിക്കാൻ നീക്കമുണ്ടോ എന്നതില്‍ പ്രത്യേക ശ്രദ്ധ വേണം എന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍. തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്നും വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന തനിക്ക് ഈ കേസുമായി മുന്നോട്ടുപോകാന്‍ സമയമില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകിരിച്ചില്ല.
പരാതിക്കാരിയുടെ നിലപാട് ഇതാണെങ്കില്‍ വിചാരണയുമായി മുന്നോട്ടുപോകുന്നതില്‍ പ്രയേജനമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസിലെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹിപ്പിക്കുകയല്ല. എന്നാല്‍ കോടതിയുടെ അധികാരം ഇടുങ്ങിയ സമവാക്യത്തില്‍ തളച്ചിടാനും പാടില്ല. ഓരോ കേസിന്റേയും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here