റാപ്പർ വേടനെതിരെ ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ച് യുവതി; മീടൂ പോലെയല്ല, ഇത്തവണ കൂടുതൽ പരാതികൾ പുറത്തുവന്നേക്കും

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിൻ്റെയും അതിക്രൂര ലൈംഗിക ചുഷണത്തിൻ്റെയും വിവരങ്ങൾ സഹിതമാണ് എറണാകുളം സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചത്. തൃശൂർ സ്വദേശി വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലൈംഗിക ആരോപണം മുൻപ് പലവട്ടം ഉയർന്നെങ്കിലും പൊലീസിൽ പരാതി കൊടുക്കാൻ ആരും തയ്യാറായിരുന്നില്ല. 2021 മുതൽ അടുത്തബന്ധം പുലർത്തി പീഡനത്തിന് ഇരയാക്കി എന്നാണ് ഇപ്പോഴത്തെ പരാതി.
തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് അന്വേഷിച്ചപ്പോൾ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിൻ്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.

മീടൂ വെളിപ്പെടുത്തലായും മറ്റും ആരോപണങ്ങളിൽ ചിലത് നേരത്തെ പുറത്തുവന്നപ്പോൾ, ഇരകളോടെല്ലാം താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച് വേടൻ തലയൂരാൻ ശ്രമിച്ചു. അടുത്തയിടെ കഞ്ചാവുകേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായപ്പോഴും സമാനമായി പൊതുസമൂഹത്തോട് മാപ്പ് പറയുന്ന മട്ടിൽ വേടൻ ചില പ്രസ്താവനകൾ നടത്തിയിരുന്നു. പുലിപ്പല്ല് കേസിൽ വനംവകുപ്പ് അമിതാവേശം കാണിച്ചത് വിവാദമായി ഉദ്യോഗസ്ഥർക്കെതിരെ നടപടി വരെ ഉണ്ടായിരുന്നു.

ഇത്തവണ പക്ഷെ നടപടി കടുപ്പത്തിലായേക്കും. ബലാത്സംഗ പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും എന്നാണ് സൂചന. അങ്ങനെ വന്നാൽ പലയിടങ്ങളിൽ നിന്നായി കൂടുതൽ പരാതികൾ പുറത്തു വന്നേക്കാം. തൻ്റെ ബന്ധങ്ങളുടെ ബലത്തിൽ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാൽ ഇപ്പോൾ സംരക്ഷിക്കുന്ന സർക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കഞ്ചാവുകേസിൽ വേടൻ അറസ്റ്റിലായത്. ചെറിയ അളവിൽ ആയതിനാൽ ജാമ്യം കിട്ടുമെന്ന് ആയപ്പോഴാണ് മാലയിലെ പുലിപ്പല്ല് കണ്ടെത്തി വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇതിലും ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ ആണ് സമയം തെളിഞ്ഞത്. പാട്ടുകളിൽ ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്ന പേരിൽ സർക്കാരും പ്രത്യേകിച്ച് ഇടതുപാർട്ടികളും ഏറ്റെടുത്തതോടെ സർക്കാർ വേദികളിലെ പങ്കാളിത്തം അടക്കം മുൻപെങ്ങുമില്ലാത്ത സ്വീകാര്യതയായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here