പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ബലാൽസംഗ പരാതി… ആറ് മാസത്തിനിടയിൽ 12 തവണ പീഡിപ്പിച്ചെന്ന് അതിജീവിത

ബിജെപി അനുഭാവിയും സർവസംഗ പരിത്യാഗിയും സാമൂഹ്യ പരിഷ്കർത്താവും പത്മശ്രീ ജേതാവുമായ സ്വാമി പ്രദീപാനന്ദ എന്ന കാർത്തിക് മഹാരാജിനെതിരെ (Swami Karthik Maharaj) ബലാൽസംഗ പരാതി. ജോലി വാഗ്ദാനം ചെയ്ത് ആറ് മാസത്തിനിടയിൽ 12 തവണ ബലാൽക്കാരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് ബംഗാൾ സ്വദേശിനിയായ യുവതിയുടെ പരാതി. 2013ലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. തന്നെ അപമാനിക്കാനായി കെട്ടിച്ചമച്ച പരാതി എന്നാണ് സ്വാമിയുടെ നിലപാട്. 2025ലാണ് സാമൂഹ്യ സേവനത്തിൻ്റെ പേരിൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.
ഭാരത് സേവാശ്രം സംഘത്തിലെ (Bharat Sevashram Sangha) അംഗമായ കാർത്തിക് മഹാരാജിൻ്റെ മുർഷിദാബാദിലെ ആശ്രമത്തിന് അടുത്തുള്ള സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പാർപ്പിച്ചിരുന്നു. ഒരു ദിവസം സ്വാമി മുറിയിൽ കയറിവന്ന് തന്നെ കയറിപ്പിടിക്കുകയും ബലം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. 2013 ജനുവരി മുതൽ ജൂൺ വരെ 12 തവണ ഇങ്ങനെ ബലാൽസംഗം നടത്തിയെന്നാണ് പരാതി. നാണക്കേടും ഭയവും മൂലമാണ് അന്ന് പരാതി നൽകാതിരുന്നതെന്ന് യുവതി പറയുന്നു. പുറത്ത് പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഭീഷണി മുഴക്കിയെന്നും അതിജീവിത വെളിപ്പെടുത്തി. പരാതിയിലെ പരാമർശങ്ങൾ കാർത്തിക് മഹാരാജ് നിഷേധിച്ചു.

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തെന്ന വാർത്ത വൻ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഭരണതലത്തിൽ സ്വാധീനമുള്ള സ്വാമിയുടെ ബലാൽസംഗക്കഥ പുറത്തു വരുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് മുർഷിദാബാദ് പോലീസ് സൂപ്രണ്ട് കുമാർ സാനി രാജ് പറഞ്ഞു. തെളിവെടുപ്പ് തുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും പ്രതിയിൽ നിന്ന് ലൈംഗികാതിക്രമം തുടരുകയായിരുന്നു. ഈ മാസം 13ന് വൈകുന്നേരം ബെർഹാംപൂരിൽ വെച്ച് സ്വാമിയുടെ ഗുണ്ടകൾ തന്നെ അസഭ്യം പറയുകയും വാഹനത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here