വേടന്‍ മോദിയെ കുറിച്ച് പാടി, അധിക്ഷേപിച്ചു; എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ പരാതി. ബിജെപിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്‍എഐയ്ക്കും ആഭ്യന്തരവകുപ്പിനുമാണ് പാലക്കാട് നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് അനുവദിക്കരുതെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വോയ്സ് ഓഫ് വോയ്സ് ലെസ് എന്ന ആല്‍ബത്തില്‍ മോദിയെ അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയുള്ള വിദ്വേഷം പരത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ കപട ദേശീയ വാദിയെന്നും വാളെടുത്തവനെന്നും ഊരുചുറ്റുന്നവനെനനും പറയുന്നത് അധിക്ഷേപമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
വേടനെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ പരാതിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. വേടനേയും വേടന്റെ പാട്ടുകളേയും കടുത്ത ഭാഷയിലാണ് സംഘപരിവാര്‍ നേതാക്കള്‍ വിമര്‍ശിക്കുന്നത്. വേടന്റേത് തുണിയില്ലാ ചാട്ടമാണെന്നും ഇത് പട്ടികജാതിക്കാരന്റെ കലയല്ലെന്നും കഴിഞ്ഞ ദിവസം
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വിമര്‍ശിച്ചിരുന്നു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരത ഉണ്ടാക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് എന്‍ആര്‍ മധുവും ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here