വേടന് ഇന്ന് ജാമ്യമില്ല; പരാതിക്കാരിയുടെ വക്കീലിനെ കക്ഷി ചേർത്ത് വാദം നാളത്തേക്ക് മാറ്റി; മിണ്ടാട്ടമില്ലാതെ പ്രോസിക്യൂഷൻ

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിൻ്റെ പ്രാഥമിക വാദം കേട്ടു. പരാതിക്കാരി ഡോക്ടറുടെ അഭിഭാഷക സമർപ്പിച്ച രേഖകള്‍ ബെഞ്ചിൽ എത്താത്തതിനെ തുടർന്നാണ് വാദം മാറ്റിയത്. മീ ടൂ വെളിപ്പെടുത്തൽ കാലത്ത് അതിജീവതമാർ പുറത്തുവിട്ട വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ അടക്കമാണ് അഡ്വ. വിമല ബിനു ഹാജരാക്കിയിട്ടുള്ളത്.
അതേസമയം ജാമ്യാപേക്ഷയെ എതിർക്കേണ്ട സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു എങ്കിലും വാതുറന്നില്ല. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേടനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയുടെ തുടർച്ചയായി ഈ നിലപാടിനെ കണേണ്ടിവരും. വേടനെ സംരക്ഷിക്കാനുള്ള സർക്കാർ തലത്തിൽ നിന്നുളള നിർദ്ദേശമാണ് പോലീസ് നടപ്പാക്കുന്നത് എന്ന വിമർശനം വ്യാപകമാണ്. ഇതിനു പിന്നാലെയാണ് ഗവണ്‍മെന്റ് പ്ലീഡറുടെ കോടതിയിലെ മൗനവും
വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡനത്തിന് ഇരയാക്കിയെന്നാണ് യുവഡോക്ടര്‍ നല്‍കിയ പരാതി. സാമ്പത്തികമായും ചൂഷണം ചെയ്തു. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും യുവതി കൈമാറിയിരുന്നു. സമാന രീതിയില്‍ ലൈംഗിക അതിക്രമം ഉന്നയിച്ച് രണ്ടു യുവതികള്‍ കൂടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്തപ്പോള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയില്‍ പറയുന്നു. തന്റെ കലാപരിപാടികളില്‍ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താല്‍പര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്. മുഖ്യമന്ത്രിയെ നേരില്‍ കാണാനും യുവതികള്‍ സമയം ചോദിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here