വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; പരാതിയുമായി കൂടുതല്‍ യുവതികള്‍; നീതി തേടി മുഖ്യമന്ത്രിയെ കാണും

ബലാല്‍സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുവ ഡോകടര്‍ നല്‍കിയ പീഡന പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഇതുവരേയും വേടനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. വേടന്‍ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

വേടനെതിരെ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്ത് എത്തി. ലൈംഗിക അതിക്രമം ഉന്നയിച്ച് രണ്ടു യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ അവസരം തേടിയാണ് ഇമെയിലില്‍ പരാതി അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടും സമയം തേടിയിട്ടുണ്ട്. പിബി യോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ തിരികെ എത്തിയിട്ട് നേരില്‍ കാണാന്‍ സമയം അനുവദിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന മറുപടി.

ALSO READ : വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു; വീണ്ടും കേസുകൾക്ക് വഴിതെളിഞ്ഞു

ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്തപ്പോള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയില്‍ പറയുന്നു. തന്റെ കലാപരിപാടികളില്‍ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താല്‍പര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഇന്ന് ഡിജിപിക്ക് കൈമാറിയേക്കും. കൂടുതല്‍ പരാതികള്‍ ലഭിച്ച കാര്യം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top