വേടന്റെ ലൈംഗിക ഇരകളുടെ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണം; ദീദി ദാമോദരന്‍

ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. ഒരു സ്ത്രീപീഡകന് ഇത്തരമൊരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത് അന്യായമാണ്. ചൂഷകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണ് ഉണ്ടായിരിക്കുന്നത് എന്നും ദീദി ദോമോദരന്‍ വിമര്‍ശിച്ചു.
വേടന് ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ച പാട്ടിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ വേടന്റെ ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളുടെ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണെന്ന് ദീദി വിമര്‍ശിക്കുന്നു. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ കഴിയില്ല. കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ ആവശ്യപ്പെട്ടു.
വേടന് എതിരെ മൂന്ന് പെണ്‍കുട്ടികളാണ് ലൈംഗികാരോപണം ഉന്നയിച്ചുത്. വിവാഹവാഗ്ദാനം നല്‍കി വേടന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും സാമ്പത്തികമായി ചൂഷണം ചെയ്തു എന്നും ഒരു യുവ ഡോക്ടറാണ് ആദ്യം പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നാലെ ഗവേഷണത്തിന്റെ ഭാഗമായി പാട്ടുകളെ കുറിച്ച് സംസാരിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയും മറ്റൊരു പെണ്‍കുട്ടിയും വേടനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ സിന്‍ഡിക്കറ്റിലൂടെ പെണ്‍കുട്ടികള്‍ തന്നെ ലോകത്തോട് പറയുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ജാമ്യത്തിന്റെ കരുത്തിലാണ് വേടന്‍ പുറത്തിറങ്ങി നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here