മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധിച്ചത് 34 ദിവസം!! മത്തായി കസ്റ്റഡി മരണത്തിൽ വിജയംകണ്ടത് ഒരു വീട്ടമ്മയുടെ സമാനകളില്ലാത്ത പോരാട്ടം

അഞ്ചുവർഷത്തിന് ശേഷം തിരുവനന്തപുരം സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന പത്തനംതിട്ട ചിറ്റാറിലെ കസ്റ്റഡിമരണം പലതുകൊണ്ടും അപൂർവമായ കേസാണ്. അതിലേറ്റവും പ്രധാനം വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ ഭാര്യ നടത്തിയ പ്രതിഷേധമാണ്. കേസിൽ സിബിഐ അന്വേഷണത്തിന് തീരുമാനം ഉണ്ടാകാതെ
മൃതദേഹം സംസ്കരിക്കില്ല എന്നായിരുന്നു കുടുംബത്തിൻ്റെ തീരുമാനം. 34 ദിവസം മൃതദേഹം റാന്നി മാർത്തോമ്മാ ആശുപത്രിയുടെ മോർച്ചറിയിൽ ഇരുന്നു.
ഒടുവിൽ കേസ് സിബിഐക്ക് വിടാൻ തീരുമാനം ഉണ്ടായതോടെ മൃതദേഹം പുറത്തെടുത്ത് രണ്ടാമത് പോസ്റ്റുമോർട്ടം നടത്തി. ഇതിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഏഴ് വനം ഉദ്യോഗസ്ഥർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തി സിബിഐ കുറ്റപത്രം നൽകിയത്. എന്നാൽ ഇവർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നും കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.
2020 ജൂലൈ 28നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ ആദ്യ കുറ്റപത്രം നൽകി അഞ്ചു വർഷത്തിന് ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം എന്നാണ് സിബിഐ കോടതി ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസിൽ തുടരന്വേഷണം നടത്തേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here