രാഷ്ട്രപതി ശബരിമലയിലേക്ക്; പമ്പയില്‍ നിന്ന് കെട്ട് നിറയ്ക്കും; ഹെലികോപ്റ്റര്‍ താഴ്ന്നത് ആശങ്കയായി

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്. രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി പത്തനംതിട്ടയിലേക്ക് തിരിച്ചു. കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടര്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം പമ്പയില്‍ എത്തി. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നാകും രാഷ്ട്രപതി കെട്ട് നിറയ്ക്കുക.
സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും.
സന്നിധാനത്തെ പ്രധാന ഓഫീസ് കോംപ്ലക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂര്‍ രാഷ്ട്രപതി തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈ കെട്ടിടത്തിലെ അടുക്കളയിലാകും തയാറെടുക്കുക. ഇതിനായി രാഷ്ട്രപതിഭവന്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ട്.
കാലാവസ്ഥാപ്രശ്‌നം മൂലമാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് നിലയ്ക്കലില്‍ നിന്നും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയപ്പോള്‍ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഹെലികോപ്റ്റര്‍ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തള്ളി മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത്. ഇതാണ് ഹെലികോപ്റ്റര്‍ കുടുങ്ങാന്‍ കാരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here