റസീനയുടെ മാതാവ് എസ്.ഡി.പി.ഐക്കൊപ്പം; താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയില്‍ ആത്മഹത്യാക്കുറിപ്പ് തള്ളി കുടുംബം; പിന്നില്‍ സമ്മര്‍ദ്ദമോ?

കണ്ണൂരില്‍ റസീന എന്ന യുവതി എസ്ഡിപിഐക്കാരുടെ സദാചാര ഗുണ്ടായിസത്തിലും ആള്‍ക്കൂട്ട വിചാരണയിലും മനംനൊന്ത് ആത്മഹത്യ ചെയ്ത വിഷയത്തില്‍ കുടുംബത്തിന്റെ പ്രതികരണം അമ്പരപ്പിക്കുന്നത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൂര്‍ണ്ണമായും തള്ളി എസ്ഡിപിഐ പ്രവര്‍ത്തകരെ പിന്തുണച്ചാണ് റസീനയുടെ മാതാവ് ഫാത്തിമ പോലും പ്രതികരിക്കുന്നത്. ഒപ്പം റസീനയുടെ സുഹൃത്ത് സ്വര്‍ണവും പണവും തട്ടിയെടുത്തു എന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.
അറസ്റ്റിലായവരെല്ലാം നിരപരാധികളാണ് എന്നാണ് ഫാത്തിമ പറയുന്നത്. എല്ലാവരും അടുത്ത ബന്ധുക്കളാണ്. യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ വീട്ടില്‍ കൊണ്ടുവരിക മാത്രമാണ് ഇവര്‍ ചെയ്തത്. ഒരു പ്രശ്‌നവും ഇവര്‍ ഉണ്ടാക്കിയല്ല. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തത്. റസീനയുടെ സുഹൃത്ത് സ്വര്‍ണവും പണവും തട്ടിയെടുക്കാനാണ് ഒപ്പം കൂടിയത്. 40 പവന്‍ സ്വര്‍ണം റസീനക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഇപ്പോഴില്ല. പലരില്‍ നിന്നും കടം വാങ്ങിയും പണം നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പാലീസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു.
കുടുംബത്തിന്റെ ആരോപണമെല്ലാം പോലീസ് നിഷേധിക്കുകയാണ്. ആത്മഹത്യാകുറിപ്പില്‍ എല്ലാം വിശദമായി തന്നെ എഴുതിയിട്ടുണ്ട്. മരണത്തില്‍ സുഹൃത്തിന് ഒരു പങ്കുമില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്. റസീനയുടെ കുറിപ്പില്‍ പറയുന്നവരില്‍ നിന്നാണ് സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയതെന്നും പോലീസ് വിശീകരിച്ചു. കുടുംബം ഇത്തരത്തില്‍ പ്രതികരിക്കുന്നതിന് പിന്നില്‍ എസ്ഡിപിഐയുടെ സമ്മര്‍ദ്ദമുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയത്. അഞ്ച് മണിക്കുറോളമാണ് താലിബാന്‍ മോഡലില്‍ ആള്‍ക്കൂട്ട വിചാരണ നടന്നത്. തുടര്‍ന്ന് റസീനയെ വീട്ടിലേക്ക് പറഞ്ഞു വിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ സമീപത്തെ ഗ്രൗണ്ടിലും എസ്ഡിപിഐ ഓഫീസിലും എത്തിച്ച് മര്‍ദിച്ചിരുന്നു. മൂന്നുപേരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പറമ്പായി സ്വദേശികളായ വിസി മുബഷീര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here