ദുരന്തത്തിന് ഇടയായത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ വാശി; ദുരന്തം ഉണ്ടായ ശേഷവും പരിപാടി തുടര്‍ന്നു; വലിയ വിമര്‍ശനം

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്‍ കിരീടം ആര്‍സിബി നേടിയത് ആഘോഷമാക്കണം എന്ന കര്‍ണാടക ക്രക്കറ്റ് അസോസിയേഷന്റെ വാശിയാണ് ബെംഗളൂരുവില്‍ വലിയ ദുരന്തത്തില്‍ അവസാനിച്ചത്. കിരീടം നേടിയ ടീമിനെ വിധാന്‍ സൗധയില്‍ നിന്നും ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് വിക്ടറി പരേഡായി എത്തിച്ച ശേഷം സ്വീകരണം ഒരുക്കുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ കര്‍ണാടക പോലീസ് ആദ്യം മുതല്‍ ഇതിനെ എതിര്‍ത്തിരുന്നു.

വിക്ടറി പരേഡ് അടക്കം ഒഴിവാക്കണമെന്നും വലിയ ജനക്കൂട്ടം എത്തുമ്പോള്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇത് അംഗീകരിക്കാതെ പരിപാടിയുമായി കെസിഎ മുന്നോട്ടു പോയി. ഇതോടെ ജനം ഒഴുകി എത്തി. സ്‌റ്റേഡിയത്തിന് മുന്നില്‍ വലിയ ജനക്കൂട്ടമായി. ഇവരെല്ലാം അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ ദുരന്തമായി.

ദുരന്ത വിവരം അറിഞ്ഞതോടെ ആളുകള്‍ നഗരം വിടാന്‍ ശ്രമിച്ചു. ഇത് സ്റ്റേഡിയത്തിനടുത്തുള്ള മെട്രോ സ്റ്റേഷനിലും വലിയ തിരക്കുണ്ടാക്കി. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന പൊലീസ് മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല. 11 പേര്‍ മരിച്ചു എന്നാണ് നിലവില്‍ പുറത്തു വന്നിരിക്കുന്ന വിവരം. അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദുരന്ത ഉണ്ടായിട്ടും കെസിഎ പരിപാടിയുമായി മുന്നോട്ടു പോകാനാണ് ശ്രമിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിധാന്‍ സൗധയില്‍ നിന്നും ക്രിക്കറ്റ് താരങ്ങളെ തിരക്കിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിച്ച് ആഘോഷം തുടര്‍ന്നു. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ സംസാരിച്ചു. ട്രോഫിയുമായി ആരാധകരെ അഭിവാദ്യ ചെയ്യുകയും ചെയ്തു. കെസിഎയുടെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top