ഇനി സതീശന്‍ തന്നെ ‘ലീഡര്‍’; കോണ്‍ഗ്രസില്‍ എല്ലാം ഈ പറവൂരുകാരന്‍ തീരുമാനിക്കും

പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. പിവി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് എതിരായി ശക്തമായ നിലപാട് എടുത്തത് സതീശനായിരുന്നു. ഇതില്‍ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിലും മുന്നണിയിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. സതീശനെ പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ കാത്തിരുന്നവര്‍ നിലമ്പൂരിലെ ഫലം നോക്കിയിരുന്നു. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്നത് ആയിരുന്നു ഫലം. എല്‍ഡിഎഫിന്റെ ഒരു സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസും സതീശനും കരുത്ത് കാട്ടി.

പിവി അന്‍വര്‍ എന്ന വലിയ വെല്ലുവിളിയാണ് സതീശന്റെ ടീം മറികടന്നത്. ഒപ്പം തള്ളിപ്പുറത്താക്കാന്‍ കാത്തിരുന്ന പാര്‍ട്ടിയിലെ ഒരു സംഘത്തേയും വെട്ടി എറിഞ്ഞു. ഇനി കോണ്‍ഗ്രസിലും യുഡിഎഫിലും സതീശനെ എതിര്‍ക്കാന്‍ ശക്തിയുള്ളവര്‍ ഇല്ലെന്ന് തന്നെ പറയാം. സതീശന്റെ നേതൃത്വത്തില്‍ നേരിട്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കരയില്‍ മാത്രമാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. എന്നാല്‍ ഇടത് കോട്ടയില്‍ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. സിറ്റിങ് സീറ്റ് ഒന്നും നഷ്ടമായിട്ടുമില്ല.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ കണക്കില്‍ മാത്രമല്ല സതീശന്‍ നേതാവായി നില്‍ക്കുന്നത്. പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തുന്ന നിലപാട് കൊണ്ട് കൂടിയാണ്. ഇടത് ബന്ധം ഉപേക്ഷിച്ച് എത്തിയ പിവി അന്‍വറിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ കരുതലോടെയാണ് സതീശന്‍ ഇടപെട്ടത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യം ഒരുഘട്ടത്തിലും സതീശന്‍ പരിഗണിച്ചില്ല.

ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായതോടെ അന്‍വര്‍ നടത്തിയ പരാമര്‍ശം ആയുധമാക്കി സതീശന്‍ നിലപാട് ശക്തമാക്കി. മുസ്ലിം ലീഗും ചില കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിക്ക് എതിരെ പറഞ്ഞത് പിന്‍വലിച്ചാല്‍ ചര്‍ച്ച എന്ന നിലപാട് സതീശന്‍ എടുത്തു. ഇതോടെ കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശമായി. സതീശന് വലിയ പിന്തുണ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഉണ്ടായി.

ഇനി കോണ്‍ഗ്രസില്‍ സതീശന് വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതിയാണ്. അന്‍വര്‍ വലിയ രീതിയില്‍ വോട്ട് പിടിച്ചെങ്കിലും ഭൂരിപക്ഷം പതിനായിരത്തിനും മുകളില്‍ എത്തിയതോടെ പാര്‍ട്ടിയുടെ അഭിമാനമാണ് വലുതെന്ന സതീശന്റെ നിലപാടിനൊപ്പം ഇനി എല്ലാവരും നില്‍ക്കേണ്ട സ്ഥിതയാണ്. ഒപ്പം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സതീശന്‍ തന്നെ നയിക്കും എന്നതിലും തീരുമാനമായി. 1967ല്‍ 9 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിനെ 71ല്‍ യുഡിഎഫ് ഉണ്ടാക്കി അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്റെ നിലയിലേക്കാണ് സതീശന്റെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രിയാവുകയല്ല എന്നതല്ല തന്റെ ലക്ഷ്യം മറിച്ച് മുന്നണിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം എന്ന സതീശന്റെ നിലപാടിന് വലിയ സ്വീകാര്യതയുണ്ട്. കോണ്‍ഗ്രസ് ഒരു സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സതീശന്‍. അത് ഘടകകക്ഷികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പായി തന്നെ കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top