മുന്‍ കലക്ടര്‍ എം നന്ദകുമാര്‍ സർജറിക്ക് പിന്നാലെ കോമയിലായി; ചികിത്സാ പിഴവെന്ന് പരാതി; ‘എസ്പി മെഡിഫോര്‍ട്ട്’ ന്യൂറോ സർജനെ പ്രതിയാക്കി പോലീസ്

തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറും പിആര്‍ഡി ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ ശസ്ത്രക്രിയ പിഴവിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ പോലീസ് കേസെടുത്തു. മകളുടെ പരാതിയെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ (632/2025) രജിസ്റ്റര്‍ ചെയ്തത്. എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ. കെ ശ്രീജിത്തിനെ പ്രതിയാക്കിയാണ് കേസ്.
കഴിഞ്ഞ മാസം 16ന് തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ നന്ദകുമാറിനെ എയര്‍പോര്‍ട്ടിന് സമീപമുള്ള എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ ന്യൂറോ സര്‍ജന്‍ ഡോ ശ്രീജിത്ത് സര്‍ജറി നടത്തി. എന്നാല്‍ അന്നു മുതല്‍ അദ്ദേഹം അബോധാവസ്ഥയില്‍ (കോമ) ആണെന്ന് മകള്‍ പാര്‍വതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ശസ്ത്രക്രിയയില്‍ പിഴവുണ്ടായി എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. കഴിഞ്ഞ മാസം 24നാണ് വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തൊട്ടടുത്ത അനന്തപുരി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി എന്നാണ് അറിയുന്നത്.
2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സർക്കാരിൽ വിവിധ തസ്തികകള്‍ വഹിച്ചു. സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനുമാണ്. ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ദനെന്ന നിലയില്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here