സണ്‍ ടിവി ഉടമകളായ മാരന്‍ കുടുംബത്തില്‍ തമ്മിലടി; കലാനിധി സ്വത്തുക്കള്‍ മൊത്തം തട്ടിയെടുത്തെന്ന് അനുജന്‍ ദയാനിധി

രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമകളായ മാരന്‍ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതിയിലേക്ക്. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മക്കളായ കലാനിധി മാരനും ലോക്‌സഭ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും തമ്മിലെ കുടുംബപ്പോര് വ്യവസായ രംഗത്തും രാഷ്ടീയത്തിലും വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. കലാനിധി മാരനാണ് സണ്‍ നെറ്റ് വര്‍ക്കിന്റെ ചെയര്‍മാന്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കളാണ് മാരന്‍ സഹോദരന്മാര്‍.
1993ല്‍ സ്ഥാപിച്ച സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയില്‍ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ സൂര്യ ടിവി സണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ടിവി ചാനലുകള്‍ക്ക് പുറമെ പത്രം, റേഡിയോ, സിനിമ നിര്‍മ്മാണം, ഡിടിഎച്ച്, എയര്‍ലൈന്‍സ്, ഐപിഎല്‍ ക്രിക്കറ്റ് ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായുണ്ട്.
കലാനിധി മാരനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് സഹോദരന്‍ ദയാനിധി ഉന്നയിച്ചിരിക്കുന്നത്. ചതിയിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും കലാനിധി മാരന്‍ കമ്പിനി തട്ടിയെടുത്തെന്നും, 2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. പിതാവ് മുരശൊലി മാരന്റെ രോഗാവസ്ഥയിലാണ് സ്വത്ത് തട്ടിയെടുക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചതെന്ന് ദയാനിധിയുടെ വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഇരുകൂട്ടരും കുടുംബപ്പോരിനെക്കുറിച്ച് പരസ്യമായ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.
2024 ഒക്ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് ദയാനിധി മാരന്‍ സഹോദരന് ലീഗല്‍ നോട്ടീസ് അയക്കുന്നത്. കലാനിധി മാരന്‍, ഭാര്യ കാവേരി മാരന്‍ എന്നിവരുള്‍പ്പെടെ ഡയറക്ടര്‍ ബോര്‍ഡിലെ എട്ടുപേര്‍ക്കെതിരെയാണ് ജൂണ്‍ 10-ന് അയച്ച നോട്ടീസില്‍ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കൃത്രിമ രേഖകള്‍ ചമച്ച് കമ്പനി ഓഹരികള്‍ തട്ടിയെടുത്തുവെന്നാണ് ദയാനിധിയുടെ പ്രധാന ആരോപണം. 2003 സെപ്റ്റംബര്‍ 15-ന്, ഒരു ഓഹരിക്ക് 2,500-3,000 രൂപ വിലയുണ്ടായിരുന്ന സമയത്ത്, കലാനിധി മാരന്‍ വെറും 10 രൂപ നിരക്കില്‍ 12 ലക്ഷം ഓഹരികള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു എന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത് .ഇതിലൂടെ കമ്പനിയുടെ ഭീരിഭാഗം ഓഹരിയും ഉടമസ്ഥാവകാശവും കൈക്കലാക്കി. ഈ നീക്കത്തോടെ, അതുവരെ ഓഹരികളൊന്നുമില്ലാതിരുന്ന കലാനിധി മാരന്‍ 60% ഓഹരികളുമായി കമ്പനിയുടെ ഉടമയായി മാറി. യഥാര്‍ത്ഥ സ്ഥാപക കുടുംബങ്ങളുടെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞുവെന്നും നോട്ടീസില്‍ പറയുന്നു.
കമ്പനിയുടെ ഓഹരി ഘടന 2003-ലെ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും അന്നു മുതല്‍ നിയമവിരുദ്ധമായി നേടിയ എല്ലാ സാമ്പത്തിക നേട്ടങ്ങളും ഡിവിഡന്റുകളും ആസ്തികളും തിരികെ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ, കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ (SFIO) സമീപിക്കുമെന്നും ദയാനിധി മാരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൃത്രിമ മാര്‍ഗങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ച് സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തത് എന്നും നോട്ടീസില്‍ ആരോപണമുണ്ട്.
അതേസമയം, ഇതൊരു ”വ്യക്തിപരമായ പ്രശ്‌നം” മാത്രമാണെന്നും സണ്‍ ടിവിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കലാനിധി മാരനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദയാനിധി മാരന്‍ അയച്ച നോട്ടീസിന് കലാനിധി മാരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2025 മാര്‍ച്ച് 31 വരെയുള്ള രേഖകള്‍ പ്രകാരം കലാനിധി മാരന് സണ്‍ ടിവി നെറ്റ് വര്‍ക്കില്‍ 29,55,63,457 ഓഹരികളുണ്ട്. അതായത് സണ്‍ നെറ്റ് വക്കിന്റെ 75 ശതമാനം ഓഹരികള്‍ അദ്ദേഹത്തിന്റെ പക്കലാണ്. 23,960 കോടി ആസ്തിയുള്ള കമ്പനിയാണിത്.
അര്‍ഹമായ സ്വത്തുക്കള്‍ തിരികെ നല്‍കിയില്ലെങ്കില്‍ എസ്എഫ്‌ഐഒയ്ക്കു പുറമെ ഇഡി, സെബി, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും ദയാനിധി മാരന്‍ നോട്ടീസിലൂടെ സഹോദരന്‍ കലാനിധിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തമിഴ്‌നാട് രാഷ്ടീയത്തില്‍ പ്രത്യേകിച്ച് ഡിഎംകെ പാര്‍ട്ടിയെ കുടുംബപ്പോര് ബാധിക്കുമോ എന്ന് രാഷ്ടീയ കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാരന്‍ കുടുംബത്തെ വരുതിയിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here