ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, സിപിഎം മന്ത്രിക്കും ആര്‍എസ്എസിനും സ്വീകാര്യമല്ല; ഭരണഘടനയിലെ ഈ ഭാഗങ്ങളോട് കലിപ്പ് എന്തിന് ?

ഭരണഘടനയിലെ ചില ഭാഗങ്ങളോടുള്ള ആര്‍എസ്എസ് എതിര്‍പ്പ് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പ്രത്യേകിച്ച് മതേരത്വം എന്ന പദത്തില്‍. ഹിന്ദുരാഷ്ട്രം എന്ന സങ്കല്പ്പത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസില്‍ നിന്നും ഈ എതിര്‍പ്പ് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ കേരളത്തിലെ ഒരു സിപിഎം മന്ത്രിയും ഭരണഘടനയെ സമാനമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ രാജിവച്ചു. എന്നാല്‍ കോടതി വിധിയുടെ സാങ്കേതികത്വം പറഞ്ഞ് തിരിച്ച് എത്തുകയും ചെയ്തു.

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ്. 1975 ല്‍ അടിയന്തരാവസ്ഥകാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതി ചേര്‍ത്തതാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ എന്നതാണ് ഇതിന് ആര്‍എസ്എസ് ഉയര്‍ത്തുന്ന ന്യായീകരണം.

എന്നാല്‍ ഇത്തരത്തില്‍ ഒരു ന്യായീകരണവും ഇല്ലാതെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചത്. ഭരണഘടനയില്‍ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വിമര്‍ശനങ്ങള്‍.

അന്ന് തന്നെ മന്ത്രിയുടേത് ആര്‍എസ്എസ് ഭാഷയാണെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ചിരുന്നു. അതിനെതിരെ ആര്‍എസ്എസ് സതീശനെതിരെ തലശേരി കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭരണഘടനാ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് സജി ചെറിയാന്റെ ഈ വാക്കുകളാണ്. കോടതി വിധിയുടെ സാങ്കേതികത്വം പറഞ്ഞ് വിമര്‍ശിച്ച അതേ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാന്‍ ഇപ്പോഴും മന്ത്രിയായി സ്‌റ്റേറ്റ് കാറില്‍ പായുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top