സോണിയ ഗാന്ധിയെ കുരുക്കുന്ന പ്രതികരണവുമായി അടൂര്‍ പ്രകാശ്; പോറ്റി ബന്ധത്തില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് തുടര്‍ച്ചയായി പാളുന്നു

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേതാക്കള്‍ ജയിലില്‍ ആയപ്പോള്‍ പ്രതിരോധത്തിലായ സിപിഎമ്മിന് ലഭിച്ച ഒരു പിടിവള്ളി ആയിരുന്നു ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രം. യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശും പത്തനംതിട്ട എംപി ആന്റോ ആന്റണിയും കൂടി ചിത്രത്തില്‍ ഉള്ളത് സിപിഎമ്മിന് വലിയ ആശ്വാസമാണ് നല്‍കിയത്. ഈ ചിത്രം ആയുധമാക്കി വലിയ പ്രചരണം നടന്നപ്പോള്‍ അടൂര്‍ പ്രകാശ് വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.
ആദ്യ ദിവസം മുതല്‍ തന്നെ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായി പറയാന്‍ അടൂര്‍ പ്രകാശിന് കഴിഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ വ്യക്തിയാണ്. ആ നിലയിലാണ് പരിചയപ്പെട്ടത്. ശബരിമലയില്‍ അന്നദാനം നടത്തുന്നുണ്ടെന്നും ഉദ്ഘാടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചത്. അതില്‍ പങ്കെടുത്തിരുന്നു. സോണിയ ഗാന്ധിയെ കാണാന്‍ കൂടെ പോയതും ആ പരിചയം കൊണ്ടാണെന്നും പറഞ്ഞിരുന്നു. അപ്പോഴും സോണിയ ഗാന്ധിയെ കാണാന്‍ എങ്ങനെ അപ്പോയിന്‍മെന്റ് കിട്ടി എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല.
ഇന്നത്തെ അടൂര്‍ പ്രകാശിന്റെ പ്രതികരണം സോണി ഗാന്ധിയെ കുരുക്കുന്ന തരത്തിലാണ്. സോണിയാ ഗാന്ധിക്ക് പ്രസാദം നല്‍കാനായി പോറ്റി ഡല്‍ഹിയിലെത്തിയത്. സോണിയാ ഗാന്ധിയെ കാണാനുള്ള മുന്‍കൂര്‍ അനുവാദം പോറ്റിക്കുണ്ടായിരുന്നു. താന്‍ കൂടെപ്പോകുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ മുഖാന്തരമല്ല പോറ്റി സോണിയാ ഗാന്ധിയെ കണ്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇതോടെ പോറ്റിക്ക് എങ്ങനെ അപ്പോയിന്‍മെന്റ് ലഭിച്ചു എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുകയാണ്. ഇതില്‍ വ്യക്ത വരുത്തേണ്ടത് സോണിയ ഗാന്ധിയുടെ ബാധ്യത ആക്കിയിരിക്കുകയാണ് അടുര്‍ പ്രകാശ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here