വിശ്വാസ സമരം തെരുവിലേക്ക് നീങ്ങിയതോടെ സമുദായ നേതാക്കള്‍ സമ്മര്‍ദ്ദത്തില്‍; കോണ്‍ഗ്രസിന്റെ പ്രതിഷേധ ജാഥകള്‍ നാമജപ ഷോഘയാത്രയാകുമോ?

ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പു വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി തെരുവിലേക്കു നീങ്ങിയതോടെ സമുദായ സംഘടനകള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റ പേരു കൂടി മോഷണ വിവാദത്തിലേക്ക് കോണ്‍ഗ്രസ് വലിച്ചിട്ടതോടെ സിപിഎമ്മും വല്ലാത്ത വെട്ടിലായി. വിശ്വാസ കാര്യങ്ങളില്‍ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന എന്‍എസ്എസും, എസ്എന്‍ഡിപിയും സര്‍ക്കാരിനെ നേരിട്ടു വിമര്‍ശിക്കാതെ ഒഴിഞ്ഞ് നില്‍ക്കുന്നതതിനെതിരെ സമുദായങ്ങള്‍ക്കുള്ളില്‍ വിമര്‍ശനവും മുറുമുറുപ്പും ശക്തമാണ്.
സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ വിശ്വാസികളെ സംഘടിപ്പിക്കാനായി നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ഇരു സമുദായ നേതൃത്വത്തെയും അമ്പരിപ്പിച്ചിട്ടുണ്ട്. 2018ലെ യുവതി പ്രവേശത്തിനെതിരെ ഒറ്റയ്ക്ക് നാമജപ ഘോഷയാത്ര നാടാകെ നടത്തിയ എന്‍എസ്എസ് ശബരിമല അയ്യപ്പക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ മിണ്ടാതിരിക്കുന്നതിന്റെ കാരണം പോലും വിശദീകരിക്കാനാവുന്നില്ല. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാകട്ടെ മാളത്തിലൊളിച്ചമട്ടാണ്.
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ ഇന്ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംഗമത്തിലെ ജനപങ്കാളിത്തത്തെ ഒരു ടെസ്റ്റ് ഡോസായിട്ടാണ് സമുദായ സംഘടനകള്‍ നോക്കിക്കാണുന്നത്. സ്ത്രീ പങ്കാളിത്തം കൂടുതലായാല്‍ അപായച്ചങ്ങല വലിക്കാന്‍ എന്‍എസ്എസ് നിര്‍ബന്ധിതരാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘപരിവാറിനേക്കാള്‍ തീഷ്ണമായി വിശ്വാസികളുടെ പ്രശ്‌നം യുഡിഎഫും കോണ്‍ഗ്രസും ഏറ്റെടുത്തത് ബിജെപിക്കും ക്ഷീണമായിട്ടുണ്ട്. ദ്വാരപാലക ശില്‍പങ്ങള്‍ വലിയ വിലയ്ക്ക് വിറ്റിരിക്കാമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായിട്ടുപോലും എന്‍എസ്എസും എസ്എന്‍ഡിപിയും പ്രതിഷേധിക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന അപകടം ഇരുകൂട്ടരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ കൊടുക്കാന്‍ കാണിച്ച ആവേശം എന്തുകൊണ്ട് സ്വര്‍ണപ്പാളി മോഷണ വിഷയത്തില്‍ കാണിക്കുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണെന്ന തന്ത്രി കണ്ഠര് രാജീവരരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. ശില്‍പങ്ങള്‍ ചെമ്പല്ല, എല്ലാം സ്വര്‍ണം തന്നെയാണെന്ന തന്ത്രിയുടെ നിലപാടും വെല്ലുവിളിയാണ്. സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശനും ജി സുകുമാരന്‍ നായരും സ്വര്‍ണപ്പാളി വിഷയത്തില്‍ എങ്ങും തൊടാതെയുള്ള പ്രസ്താവനകളിലെ ആത്മാര്‍ത്ഥതയില്ലായ്മ സമുദായങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ചയായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here