അയ്യപ്പ സംഗമം കേമമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണുമുണ്ടോ; ആക്ഷേപ പരാമര്‍ശവുമായി കെപി ശശികല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം കേമമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശശികലയുടെ അധിക്ഷേപ പരാമര്‍ശം. സംഗമത്തിനായി പമ്പയില്‍ എത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി പമ്പയിലെ ശബരിമല മരാമത്ത് ഓഫിസില്‍ ‘മണിയറ’ ഒരുക്കിയിരിക്കുന്നതായും ശശികല ആരോപിച്ചു.
‘ഇത് പമ്പയിലുള്ള ശബരിമല ബോര്‍ഡ് മരാമത്ത് ഓഫിസ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ ഓഫിസില്‍ ഒരു പണിയും നടക്കുന്നില്ല. പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി ‘മണിയറ’ ഒരുക്കിയിരിക്കുന്നു. കട്ടിലുകള്‍ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോള്‍ ഈ ഓഫിസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം കൊടുത്തത് ഒരു സംഗമത്തിനു വന്നവര്‍ പന്തലില്‍ സംഗമിച്ചങ്ങ് പോയാല്‍ പോരെ. എന്തിനാണ് മണിയറ അതോ സംഗമം കേമമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ’ -ശശികല ചോദിച്ചു.
20ന് രാവിലെ എട്ടിനാണ് ആഗോള അയ്യപ്പ സംഗമം തുടങ്ങുക. 10.35ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനംചെയ്യും. വൈകീട്ട് 3.50ന് സമ്മേളനം സമാപിക്കും. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായ സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷവും ബിജെപിയും ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. കുടുംബാഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി കഴിയാത്തതിനാല്‍ സംഗമത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് പന്തളം കൊട്ടാരവും അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here