ആഗോള അയ്യപ്പ സംഗമത്തിന് പന്തളം കൊട്ടാരം ഇല്ല; പിണറായി സര്‍ക്കാരിനോടുള്ള അതൃപ്തി വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ്

സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രഖ്യാപിച്ച് ആഗോള അയ്യപ്പസംഗമത്തില്‍ പന്തളം രാജകുടുംബം പങ്കെടുക്കില്ല. കൊട്ടാരത്തിലെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളോടുളള അതൃപ്തി വ്യക്തമാക്കിയാണ് കൊട്ടാരത്തില്‍ നിന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പന്തളം കൊട്ടാരം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2018-ല്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളുമായ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിപൂര്‍ണമായി പിന്‍വലിക്കുക, യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണം എന്നീ ആവവശ്യങ്ങള്‍ പരിഗണിക്കാത്തിലുള്ള അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്.
ALSO READ : ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്
ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തര്‍ എന്ന നിലയില്‍ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ള പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയ വേളയില്‍ തന്നെ ഈ നിലപാട് വ്യക്തമാക്കിയതാണെന്നും പറയുന്നു. ഈ മാസം 20നാണ് പമ്പയില്‍ ആഗോള അയ്യപ്പസംഗമം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here