നടന്‍മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി; കേന്ദ്ര ഏജന്‍സിയെ സിപിഎം തൊഴുത്തില്‍ കെട്ടുന്ന കേന്ദ്രമന്ത്രി

ഭൂട്ടാന്‍ കാര്‍ ഇടപാടില്‍ സിനിമാ താരങ്ങളുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കേന്ദ്രഏജന്‍സി പരിശോധന നടത്തിയത്. എന്നാല്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ഈ റെയ്ഡ് നടത്തിയത് ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകാമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ശബരിമലയിലെ സ്വര്‍ണ മോഷണം ചര്‍ച്ചയാകാതിരിക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അതിനാണ് സിനിമാ താരങ്ങളെ ഈ ത്രാസില്‍ കയറ്റി അളക്കാന്‍ വിട്ടുകൊടുത്തതെന്ന സംശയം തനിക്കുണ്ട്. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കുല്‍സിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.
ALSO READ : കസ്റ്റംസിന് തിരിച്ചടി; ദുൽഖറിന്റെ വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
സ്വര്‍ണപാളി വിവാദത്തില്‍ പ്രതിരോധത്തിലായിരിക്കുന്നത് സിപിഎമ്മാണ്. അപ്പോള്‍ സിപിഎമ്മിന് വേണ്ടിയാണ് കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here