ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം പരിശോധിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് ഹൈക്കോടതി; അന്വേഷണം രഹസ്യമായിരിക്കണം എന്ന് കര്‍ശന നിര്‍ദേശം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിവാദം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഹൈക്കോടതി നിയമിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് ദേവസ്വം ബെഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും.. എസ്‌ഐടിയില്‍ സൈബര്‍ ടീമിനേയും നിയോഗിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഗുരുതര കുറ്റങ്ങള്‍ നടന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. അന്വേഷണം രഹസ്യമായിരിക്കണം. എസ്‌ഐടി കോടതിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്. വലിയ അളവില്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
ഹൈക്കോടതി തീരുമാനത്തെ സര്‍ക്കാര്‍ സ്വഗതം ചെയ്തിട്ടുണ്ട്. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കും. സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. സ്വര്‍ണം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുക തന്നെ വേണമെന്നും മന്ത്രി പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here