ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍; ന്യായീകരണം പറയാന്‍ സിപിഎമ്മില്‍ തിരക്കിട്ട ആലോചനകള്‍

ശബരിമല സ്വര്‍ണപ്പാളി കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റ് ഇനിയും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് എന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണസംഘം. പത്മകുമാറിനെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം എല്ലാം മുന്നോട്ടു പോകുന്നത്. 2019ല്‍ നടന്ന തിരിരമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെ എന്ന് വ്യക്തമായിട്ടുണ്ട്.
സ്വര്‍ണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശം ചെയ്തത് പത്മകുമാറാണെന്നാണ് മൊഴികളില്‍ നിന്നും രേഖകളില്‍ നിന്നും തെളിഞ്ഞിരിക്കുന്നത്. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരാണ്. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിച്ചുകളിക്കുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മകുമാര്‍ അറസ്റ്റിലാകുന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. വാസുവിന്റെ അറസ്റ്റ് വരെ ഉദ്യോഗസ്ഥതലത്തിലെ തെറ്റായ ഇടപെടല്‍ എന്നായിരുന്നു ന്യായീകരണം. വാസുവിന്റെ അറസ്റ്റോടെ അത് ഏറെക്കുറേ പാളിയതാണ്. പത്മകുമാര്‍ അറസ്റ്റിലാകുമ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും എന്ന് സിപിഎമ്മിന് ഉറപ്പാണ്. കോന്നി മുന്‍ എംഎല്‍എയും പത്തനംതിട്ട സിപിഎമ്മിലെ പ്രധാന നേതാവുമാണ് പത്മകുമാര്‍. അതുകൊണ്ട് തന്നെ എങ്ങനെ ന്യായീകരിക്കും എന്നുള്ള ആലോചനയിലാണ് പാര്‍ട്ടി. പത്മകുമാറും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here