സിപിഎം നേതാവിന്റെ അറസ്റ്റ് അനിവാര്യം; ശബരിമല SITക്ക് മുന്നില്‍ എത്താതെ എ പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് കുരുക്ക്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രണ്ടാം തവണ നോട്ടീസ് നല്‍കിയിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് സിപിഎം നേതാവ്. 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയുടെ അറിവോടെയാണ് സ്വര്‍ണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയത് എന്ന് പ്രത്യേക അന്വേഷണസംഘം എന്‍ വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോടെ 2019ലെ സ്വര്‍ണപ്പാളി കടത്ത് ബോര്‍ഡിന്റെ കൂടി അറിവോടെയാണ് എന്ന് വ്യക്തമാവുകയാണ്. ഇതോടെ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളുമെല്ലാം പ്രതിസ്ഥാനത്ത് എത്തുന്ന സ്ഥിതിയാണ്. ഇതോടെ കട്ടളപ്പാളി കടത്തിയതില്‍ പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാകുന്നു. ഇതുതന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുന്നതില്‍ നിന്ന് പത്മകുമാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.
രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഒഴിവായി. വാസുവിന്റെ അറസ്റ്റിന് ശേഷം ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങ് ചൂണ്ടികാട്ടി സാവകാശം തേടിയിരിക്കുകയാണ്. എന്നാല്‍ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ഇനിയും വൈകില്ല. ഹാജരാകുന്നതിന് കാത്തിരിക്കാതെ അറസ്റ്റിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ദേവസ്വം കമ്മിഷണറായിരുന്ന എന്‍ വാസു സ്വര്‍ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ആ ശുപാര്‍ശ അംഗീകരിച്ചതാണ് ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്വര്‍ണപ്പാളി എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ഗൂഢാലോചനയും ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടളപ്പാളികള്‍ കടത്താന്‍ സൗകര്യം ഒരുക്കി എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here