മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കോന്നി കോടതിയില്‍ ഹാജരാക്കാനുള്ള യാത്രയില്‍ SIT

ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം വരെ പ്രത്യേക അന്വേഷണസംഘം ചോദ്യെ ചെയ്തു. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വൈദ്യ പരിശോധനയ്ക്ക് ശേഷം മുരാരി ബാബുവിനെ റാന്നി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുകയാണ്. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനുശേഷം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ തികച്ചും രഹസ്യാത്മകത സൂക്ഷിച്ചാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്.
ശീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നേരത്തേ ദേവസ്വം ബോര്‍ഡ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുരാരി ബാബുവിന്റെ സഹായത്തോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി കടത്തിയതെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. ഇതില്‍ ഇനി ഏതെങ്കിലും ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നാണ് ഇനി പുറത്തുവരാനുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here