ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ട് നടന്നത് കുരുക്കായി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ തേടിയാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുക. സോണിയാ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശും ഉണ്ടായിരുന്നു. പോറ്റിയെ സോണിയയുടെ അടുത്ത് എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്നും വിവരമുണ്ട്. ഇതില്‍ വ്യക്ത തേടിയാണ് എസ്‌ഐടി ചോദ്യം ചെയ്യല്‍.
ഇന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. അതില്‍ അടൂര്‍ പ്രകാശുമായുള്ള ബന്ധത്തെ കുറിച്ച് വിവരങ്ങള്‍ തേടാനാണ് എസ്‌ഐടിയുടെ നീക്കം. അതിന് ശേഷമാകും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുക. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ അടൂര്‍ പ്രകാശ് നല്‍കിയിട്ടില്ല. മണ്ഡലത്തിലുള്ള സമാഹ്യപ്രവര്‍ത്തനം നടത്തുന്ന ആള്‍ എന്ന നിലയിലാണ് പോറ്റിയുമായുള്ള പരിചയം എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. കാട്ടുകള്ളനാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അടുപ്പിക്കില്ലായിരുന്നു എന്നും പറഞ്ഞ് മാധ്യമങ്ങളില്‍ നിന്ന് ഒഴിയുകയായിരുന്നു.
എന്നാല്‍ ഇതില്‍ തീരുന്നതല്ല വിവാദങ്ങള്‍. സോണിയ ഗാന്ധിയെ പോലെ അതീവ സുരക്ഷയില്‍ ജീവിക്കുന്ന നേതാവിന്റെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് ആര് എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇക്കാര്യം പരസ്യമായി ഉന്നയിക്കകയും ചെയ്തു. വ്യക്തതയില്ലാത്ത മറുപടികളാണ് അടൂര്‍ പ്രകാശ് ഇതിന് നല്‍കിയത്. എന്നാല്‍ എസ്‌ഐടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശിന് വ്യക്തമായി തന്നെ പോറ്റിയെ പറ്റി പറയേണ്ടി വരും.
കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തതിനെ തുടര്‍ന്ന സിപിഎമ്മിന് ആശ്വാസമാകുന്നതാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here