ദേവസ്വം ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്ത് കെ ജയകുമാര്‍; ശബരിമലയില്‍ നിന്ന് വരുന്നത് സങ്കടകരമായ വാര്‍ത്തകള്‍, തിരുത്തും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാണെകെട്ട് നില്‍ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് കെ ജയകുമാര്‍. ഇന്ന് ബോര്‍ഡ് ആസ്ഥാനത്ത് പുതിയ ഭരമസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ചരിത്രത്തിലെ സമാനതകളില്ലാത്ത വെല്ലുവിളിയലൂടെ കടന്നു പോകുമ്പോഴാണ് ജയകുമാര്‍ എന്ന ക്ലീന്‍ ഇമേജുള്ള മുന്‍ ചീഫ്‌സെക്രട്ടറിയെ പിണറായി സര്‍ക്കാര്‍ പ്രധാന പദവിയില്‍ ഇരുത്തുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കുക എന്നത് തന്നെയാണ്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി നിയഗിച്ച പ്രത്യേകസംഘം ദേവസ്വം കമ്മിഷണറായ എന്‍ വാസുവിനേയും ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഏത് സമയവും അറസ്റ്റിലാകും എന്ന ഭീഷണിയിലുമാണ്. അതുകൊണ്ട് തന്നെ ബോര്‍ഡിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് രാഷ്ട്രീയത്തിന് പുറത്ത് നിന്ന് പ്രസിഡന്റിനെ കൊണ്ടു വന്നിരിക്കുന്നത്.
ചുമതല ഏറ്റെടുത്ത ശേഷം ജയകുമാര്‍ നടത്തിയ പ്രതികരണത്തിലും ഇക്കാര്യം വ്യക്തമാണ്. ശബരമലയില്‍ നിന്ന് വരുന്നത് സങ്കടമുണ്ടാക്കുന്ന വാര്‍ത്തകളാണ്. വിശ്വാസം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അത് അനുവദിക്കാന്‍ പാടില്ല. പ്രൗഡമായ സുതാര്യവുമായ ഇടപെടല്‍ ഉണ്ടാകും. തെറ്റായകാര്യങ്ങള്‍ക്ക് ആര് ചൂട്ട് പിടിച്ചാലും നേരിടും. അവരുടെ സ്ഥാനം പടിക്ക് പുറത്താകും എന്നും ജയകുമാര്‍ മുന്നറിയിപ്പ് നല്‍കി.
പിടിമുറേക്കണ്ട ഉദ്യോഗസ്ഥരില്‍ പിടിമുറുക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതില്‍ നിന്നും ആരും പിന്തിരിപ്പിക്കുന്നില്ല. അവിഹിതമായ കാര്യങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും എന്നും വ്യക്തമാക്കുകയാണ് ജയകുമാര്‍. കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ജയകുമാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശവും അത് എപ്രകാരും നടപ്പാക്കും എന്നുമാണ് ജയകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here