ദേവന്റെ സ്വത്ത് സംരക്ഷിച്ചില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നല്‍കി; ദേവസ്വം ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രത്യേക സംഘത്തിന്റെ രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡിന്റെ വീഴ്ചകള്‍ കോടതി എണ്ണിപ്പറഞ്ഞത്. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍ ശബരിമലയില്‍ അതുണ്ടായില്ല എന്നത് വലിയ വീഴ്ചയാണ്. കൊള്ള നടത്താനുള്ള സഹായങ്ങള്‍ ഒരുക്കിയത് ദോവസ്വം ഉദ്യോഗസ്ഥരാണ്. ഇത് ഗുരുതരമായ കാര്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സ്വര്‍ണക്കൊള്ള നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകളില്‍ ദേവസ്വം ബോര്‍ഡ് ഉദ!!്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു. ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം എന്ന നിര്‍ദേശവും അന്വേഷണസംഘത്തിന് കോടതി നല്‍കുകയും ചെയ്തു.
ശബരിമല ശ്രീകോവിലിന്റെ തങ്കത്തില്‍ പൊതിഞ്ഞ വാതിലുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചതിലും അന്വേഷണം വേണം. ഇതിലും തട്ടിപ്പ് നടന്നുവെന്ന് സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ശാസ്ത്രീയ അന്വേഷണത്തിനും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിള്‍ ശേഖരിക്കാം. എന്തുമാത്രം സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here