ഇന്നും ശബരിമല; ഹൈക്കോടതി വിധി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷം, നടുത്തളത്തില്‍ ബഹളം

നിയമസഭയില്‍ ഇന്നും ശബരിമല വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. രാവിലെ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയം ഉന്നയിച്ചു. ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റി ഉയര്‍ന്ന വിലയ്ക്ക് വിറ്റു എന്ന ഹൈക്കോടതി കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോര്‍ഡിനെ പുറത്താക്കണം. സര്‍ക്കാരിന്റെ തീരുമാനം സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി മേല്‍നോട്ടത്തിലെ അന്വേഷണം പോലും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. ഇത് രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കമാണെന്നും മന്ത്രി വ്യക്തമാക്കി.
നീതിപീഠത്തില്‍ നിന്ന് തിരിച്ചടി നേരിടുന്നതു കൊണ്ടാണ് പ്രതിപക്ഷം ഈ രീതിയില്‍ പെരുമാറാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. കോടതിയെ ഭയമാണ്, നിയമസഭയെ ഭയമാണ്, ചര്‍ച്ചയെ ഭയമാണ് അതുകൊണ്ടാണ് സഭാ നടപടികളെ തടസപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പിന്നാലെ സ്പീക്കര്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ചോദ്യത്തരവേള റദ്ദാക്കി സഭാ നടപടികള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ പുനരാംഭിച്ചപ്പോഴും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here