അടുത്തത് കടകംപള്ളി സുരേന്ദ്രന്‍ ? ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന; കുരുക്കായി പത്മകുമാറിന്റെ മൊഴി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന് കുരുക്കായി മൊഴി. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയില്‍ ശബരിമലയില്‍ നടന്ന ഇടപാടുകള്‍ അന്നത്തെ മന്ത്രിയുടെ അറിവോടെയാണ് എന്ന് വ്യക്തമാക്കുന്നതാണ്. ഉണ്ണികൃഷ്ണന്‍പോറ്റി സ്വര്‍ണപ്പാളികള്‍ക്കായി ആദ്യം അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണ്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നും പത്മകുമാറിന്റെ മൊഴി നല്‍കി.
ഇതോടെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണസംഘം എന്നാണ് സൂചന. പത്മകുമാറിന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്ന് ഉറപ്പിക്കാനുമാണ് ചോദ്യം ചെയ്യല്‍. നോട്ടീസ് നല്‍കി വിളിപ്പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് സ്വര്‍ണക്കൊള്ള മുഴുവന്‍ നടന്നിരിക്കുന്നത്. ആ സമയത്തെ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍.
ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ സംവിധാനം ആണെന്നും ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു. നിലവിലെ എംഎല്‍എ കൂടിയായ കടകംപള്ളിയെ ചോദ്യം ചെയ്താല്‍ പോലും അത് സിപിഎമ്മിനെ അറെ പ്രതിരോധത്തിലാക്കുന്ന ഒന്നായി മാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here