ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിന് കുരുക്കു മുറുകുന്നു; എസ്ഐടിയുടെ നീക്കം നിരീക്ഷിച്ച് സിപിഎമ്മും

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ വിദേശയാത്രകളുടെ വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങി. നേരത്തെ പിടിയിലായ പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് സൂചനകളെ തുടർന്നാണ് ഇത്. സ്വർണക്കൊള്ള നടത്തിയ 2019 മുതലുളള കാലത്ത് പോറ്റി പലവട്ടം ഇംഗ്ലണ്ടിൽ പോയിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകളിൽപത്മകുമാറും ഉണ്ടായിരുന്നോ എന്നാണ് പരിശോധന.
Also Read: പത്മകുമാറിന് പതിവില്ലാത്ത സംരക്ഷണം; സിപിഎമ്മിലും വ്യാഖ്യാനങ്ങൾ പലവിധം
ഇതിനായി പത്മകുമാറിൻ്റെ പാസ്പോർട്ട് അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൂടാതെ പത്മകുമാറിൻ്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പരിശോധിക്കാൻ നടപടി തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കേസായതിനാൽ അഴിമതിയിലൂടെ സമ്പാദിച്ച വരുമാനമോ, സ്വത്തുവകകളോ കേസിൽ ചേർക്കേണ്ടി വരും. ഇതിനായാണ് ഈ നിലക്കുള്ള പരിശോധനയിലേക്ക് അന്വേഷണസംഘം കടന്നിരിക്കുന്നത്.
പത്തനംതിട്ടയിലെ സിപിഎം നേതാവ് കൂടിയായ എ.പത്മകുമാർ 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നത്. ഇദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ശബരിമലയിലെ സ്വർണ്ണം പൂശൽ പണികൾ നടന്നത്. ഈ പണികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, സ്വർണ്ണത്തിൻ്റെ അളവിൽ കുറവ് വന്നിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.
ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉള്ളതിനാൽ അന്വേഷണത്തിൽ ഒരുവിധത്തിലും ഇടപെടാനോ വിവരം തേടാനോ പോലും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് സർക്കാരും സിപിഎമ്മും. സിപിഎമ്മിന് വേണ്ടെപ്പെട്ട എൻ.വാസുവിൻ്റെയും എ.പത്മകുമാറിൻ്റെയും അറസ്റ്റ് ഉണ്ടായിട്ടും ഒന്നിലും പങ്കില്ല എന്ന വിശദീകരണവുമായി കൈകഴുകി മാറിനിൽക്കുകയാണ് പാർട്ടി.
തിരഞ്ഞെടുപ്പു കാലത്ത് മുഖം രക്ഷിക്കാനെങ്കിലും നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉണ്ടെങ്കിലും അതിലേക്ക് കടന്നിട്ടില്ല. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന ന്യായമാണ് അറസ്റ്റിന് പിന്നാലെ സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്. ഇതേ കാര്യം ചൂണ്ടിക്കാട്ടി, പ്രതിയെ എതിർക്കുകയോ സംരക്ഷിക്കുകയോ വേണ്ടെന്ന നിലപാട് കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്.
Also Read: ജനപ്രിയപദ്ധതികൾ പറയാൻ ഒരു ഗ്യാപ്പും കിട്ടുന്നില്ല!! മുൻപില്ലാത്ത പ്രതിസന്ധിയിൽ ഇടതുപക്ഷം
അതേസമയം അന്വേഷണ സംഘത്തിൻ്റെ നീക്കമെല്ലാം ആശങ്കയോടെ തന്നെ പാർട്ടി നിരീക്ഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തെങ്കിലും പത്മകുമാറിനെതിരെ തെളിവൊന്നും പുറത്തുവന്നിട്ടില്ല എന്നതാണ് ആശ്വാസം. പോറ്റിയുമായുള്ള അടുത്ത ബന്ധം വ്യക്തമായിട്ടുണ്ട്. എന്നാൽ വിദേശയാത്രകളോ മറ്റോ വെളിവായാൽ കൂടുതൽ പ്രതിരോധത്തിലാകും. കടകംപള്ളിയിലേക്ക് അന്വേഷണം എത്തിയാൽ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും നേതൃത്വം തലപുകയ്ക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here