ശബരിമല പ്രക്ഷോഭ കേസുകളെക്കുറിച്ച് ചോദിച്ചാല്‍ പിണറായി സര്‍ക്കാര്‍ മിണ്ടില്ല; മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷം

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള കേസുകളില്‍ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നല്‍കാതെ സര്‍ക്കാര്‍. സര്‍ക്കാറിന്റെ ഈ നടപടി ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സ്പീക്കര്‍ക്ക് കത്ത് നല്‍കി.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എപി അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുറത്തുവരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയിലാണ് മറുപടി നല്‍കാത്തത് എന്നാണ് കരുതുന്നത്.

2018ലെ യുവതീ പ്രവേശന പ്രക്ഷോഭങ്ങളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏതാണ്ട് ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12912 ആണ്. നാലു വര്‍ഷം മുമ്പ് ഗൗരവമില്ലാത്ത ചില കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതില്‍പെടാത്ത കേസുകളാണിവ. ഇവയെല്ലാം വിവിധ കോടതികളുടെ പരിഗണനയിലാണ്.

ശബരിമല പ്രക്ഷോഭകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതും ഉള്‍പ്പെടെ ഗുരുതരകുറ്റങ്ങള്‍ ചുമത്തിയാണ് സമരം ചെയ്ത വിശ്വാസികള്‍ക്കും ഹിന്ദുസംഘടനാ നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വര്‍ഷം 20ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന് മുമ്പായി കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസും, എസ്എന്‍ഡിപി യോഗവും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു നീക്കവും നടത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top