ആചാര സംരക്ഷണത്തിന് രക്തസാക്ഷിയായ ചന്ദ്രൻ ഉണ്ണിത്താനെ എല്ലാവരും മറന്നു; കൊലപാതകികൾ പാർട്ടി സംരക്ഷണയിൽ

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാനായി ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങുന്ന സർക്കാരും ദേവസ്വം ബോർഡും, ആചാര സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ചവരെയും കേസിൽ പെട്ടവരേയും സൗകര്യപൂർവം വിസ്മരിക്കുന്നു. 2019 ജനുവരി രണ്ടിന് പന്തളത്ത് നടന്ന ആചാര സംരക്ഷണ ജാഥയ്ക്ക് നേരെ സിപിഎം നടത്തിയ കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താനെ ആരുമിന്ന് ഓർക്കുന്നു പോലുമില്ല. കല്ലെറിഞ്ഞു കൊന്ന കേസിലെ പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരാണ്.
ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതിനെതിരെ പന്തളത്ത് ശബരിമല കർമ്മ സമിതി നടത്തിയ പ്രതിഷേധ ജാഥയ്ക്ക് നേരെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ നിന്ന് ഇഷ്ടികയും, സിമൻ്റ് കട്ടകളും, മെറ്റലുകളും ഉപയോഗിച്ച് രൂക്ഷമായ കല്ലേറുണ്ടായി. തലയ്ക്കേറ്റ ഗുരുതരമായ പരുക്കു മൂലമാണു ശബരിമല കർമസമിതി പ്രവർത്തകൻ പന്തളം കൂരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നു.
ഉണ്ണിത്താൻ്റെ തലയോട്ടി തകർന്നിരുന്നു. മാരകമായ ക്ഷതങ്ങൾ മൂലം തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതാണു മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അന്നു പറഞ്ഞത്. ഈ സംഭവവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിൻ്റെ വിചാരണ പത്തനംതിട്ട സെഷൻസ് കോടതിയിൽ നടന്നുവരികയാണ്.
Also Read : മനോരമക്കും മാതൃഭൂമിക്കും വൻ തിരിച്ചടി; കുത്തനെ ഇടിഞ്ഞ് ചാനൽ റേറ്റിംഗ്; കുതിച്ചുകയറി ന്യൂസ് മലയാളം
ഉണ്ണിത്താൻ്റെ രക്തസാക്ഷിത്വം രാഷ്ട്രീയമായി ഉപയോഗിച്ച സംഘപരിവാര്‍ പിന്നീട് ഒപ്പം നിന്നില്ലെന്ന് അദ്ദേഹത്തിൻ്റെ മകൾ മാധ്യമങ്ങളോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചതാണ് കേരളം അതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭങ്ങൾക്ക് വഴിവച്ചത്. ഇതിൻ്റെ തിരിച്ചടിയായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശബരിമലയിലെ ആചാരവും പാരമ്പര്യവും ലംഘിച്ചുകൊണ്ട്, 44 വയസ്സുള്ള കനകദുർഗയും 42 വയസ്സുള്ള ബിന്ദുവും 2019 ജനുവരി രണ്ട് ബുധനാഴ്ച വെളുപ്പിന് ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചത് പോലീസ് സഹായത്തോടെ ആയിരുന്നു. ഇതിനെ ഇന്നും തള്ളിപ്പറയാത്ത സർക്കാരാണ് ഇപ്പോൾ പമ്പയിൽ അയ്യപ്പ സംഗമം നടത്താനൊരുങ്ങുന്നത്. ഈ മാസം 20ന് നടക്കുന്ന പരിപാടി ദേവസ്വം ബോർഡിൻ്റെ കാർമ്മികത്വത്തിൽ ആണെന്നാണ് വിശദീകരണം. ശബരിമല യുവതീ പ്രവേശനം കഴിഞ്ഞുപോയ അധ്യായം എന്നാണ് ഇപ്പോൾ സിപിഎം നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here