ദാരുണാപകടം പരാമർശിച്ച് സന്ദീപ് വാര്യരുടെ വാവിട്ട വാക്ക്!! കടന്നൽക്കൂട്ടം പോലെ സംഘികൾ; ശങ്കു ടി ദാസിൻ്റെ അപകടം അന്വേഷിക്കണമെന്നും ആവശ്യം

ബിജെപി ബൗദ്ധികവിഭാഗം ചുമതലക്കാരനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല സ്ഥാനാർത്ഥിയും ആയിരുന്ന ശങ്കു ടി ദാസും, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരും ഏറെക്കുറെ സമകാലീനരാണ്. സന്ദീപിൻ്റെ കൂടുമാറ്റത്തിന് ശേഷം ചാനൽ ചർച്ചകളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് പതിവാണ്. സോഷ്യൽ മീഡിയയിൽ സന്ദീപിനേക്കാൾ ഫാൻബേസുള്ള ശങ്കുവിൻ്റെ പോസ്റ്റുകളും, ചർച്ചകളുടെ പ്രധാനഭാഗങ്ങളും സംഘപരിവാർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പതിവാണ്. ഇതിൽ തന്നെ സന്ദീപിനെതിരെ ഉള്ളത് കൂടുതൽ വീറോടെ ഏറ്റെടുക്കാറുമുണ്ട്. ഇത്തരമൊരു ചർച്ചക്ക് ശേഷം സന്ദീപ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് തിരിച്ചടിക്കുന്നത്.

2022 ജൂണിൽ മലപ്പുറം തിരൂരിൽ ശങ്കുവിന് ഉണ്ടായ റോഡ് അപകടത്തെ പരാമർശിച്ചായിരുന്നു പോസ്റ്റ്- “കഴിഞ്ഞദിവസം ആവശ്യമില്ലാതെ ചർച്ചയ്ക്കിടെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമിച്ചുകൊണ്ട് മാത്രം തിരിച്ചു പറയേണ്ടി വന്നതാണ്. മദ്യപിച്ചു ലക്കുകെട്ട് വാഹനാപകടത്തിൽ പെട്ടപ്പോൾ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പുറത്തു പറയാതെ, വളർന്നുവരുന്ന ചെറുപ്പക്കാരനല്ലേ എന്ന പരിഗണന നൽകിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആൾക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. മിത്രങ്ങളോടാണ്.. വെറുതെ ചൊറിയാൻ വരരുത്. നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല.”

അതീവ ഗുരുതരമായിരുന്നു ശങ്കുവിനുണ്ടായ പരുക്കുകൾ. ഒന്നരമാസത്തെ ആശൂപത്രിവാസത്തിന് ശേഷമാണ് തിരിച്ചുവന്നത്. കേരളത്തിലെ സംഘപ്രവർത്തകരെല്ലാം ആശങ്കയോടെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു അത്. ഇതെല്ലാം പലരുടെയും മനസിലുള്ളത് കൊണ്ട്, വ്യാപക പ്രതിഷേധമാണ് സന്ദീപ് വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒപ്പം പനിയായി അവധിയെടുത്ത് വീട്ടിലിരുന്ന ശങ്കുവിനെ, തൻ്റെ ഒരാവശ്യത്തിനായി അന്ന് സന്ദീപാണ് ഓഫീസിലേക്ക് പറഞ്ഞയച്ചത് എന്നത് ഓർത്തെടുത്ത് പലരും ഇക്കാര്യത്തിൽ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മാതൃഭൂമി ചാനലിൽ തനിക്കെതിരെ വന്ന വാർത്തക്കെതിരെ നോട്ടീസ് അയക്കാനാണ് സന്ദീപ് അന്ന് ശങ്കുവിനെ നിയോഗിച്ചത്.

സന്ദീപ് വാര്യരുടെ സഹപ്രവർത്തകർ ആയിരുന്ന ബിജെപി, ആർഎസ്എസ് പ്രവർത്തകരും, ശ്രീജിത് പണിക്കർ അടക്കം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും വലിയ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇവരുടെയെല്ലാം പോസ്റ്റുകൾ ഷെയർ ചെയ്തും പലരും പ്രതിഷേധം അറിയിക്കുന്നുണ്ട്. ബിജെപിയിൽ ആയിരിക്കെ സന്ദീപിനെതിരെ ഉയർന്നിട്ടുള്ള ചില ആരോപണങ്ങൾ ഓർമിപ്പിച്ച് കൊണ്ട് മുനവച്ച വെല്ലുവിളികളും പലരും പരസ്യമായി ഉന്നയിക്കുന്നുണ്ട്. അതിനിടെ, താൻ മദ്യപാനിയാണെന്നും അതുമൂലമാണ് അപകടം ഉണ്ടായത് എന്നുമുള്ള സന്ദീപിൻ്റെ ആരോപണത്തെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് ശങ്കു ടി ദാസ് ഫെയ്സ്ബുക്കിൽ മറുപടിയും പോസ്റ്റു ചെയ്തിട്ടുണ്ട്.

തൻ്റെ അപകടം സംബന്ധിച്ച കേസിൽ പോലീസോ, എതിർകക്ഷികളോ, ഇൻഷുറൻസ് കമ്പനിയോ ഇന്നുവരെ ഉന്നയിക്കാത്ത കാര്യം സന്ദീപിന് എവിടെ നിന്ന് കിട്ടിയെന്ന് ശങ്കു ചോദിക്കുന്നു. സംഘത്തിലെ തൻ്റെ പാരമ്പര്യം ചോദ്യംചെയ്ത സന്ദീപിനുള്ള മറുപടിയും ശങ്കു നൽകിയിട്ടുണ്ട്. “വ്യക്തിപരമായ ഒരു അഭിമാന പ്രശ്നമായല്ല ഞാനീ വിഷയത്തെ കാണുന്നത്. അങ്ങനെ വ്യക്തിപരമായി എടുത്തു അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആണെങ്കിൽ സന്ദീപ് ചെയ്തതിനേക്കാൾ പത്തിരട്ടി പ്രഹരശേഷിയോടെ എനിക്കത് ചെയ്യിക്കാൻ സാധിക്കും. സന്ദീപിന്റെ മൂന്നാല് കേസുകൾ കൈകാര്യം ചെയ്ത ഒരഭിഭാഷകൻ എന്ന നിലയിൽ അതിനെനിക്ക് യാതൊരു പ്രയാസവുമില്ലെന്നത് ഊഹിക്കാവുന്നതാണല്ലോ.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top