വാക്കുകളെ വളച്ചൊടിക്കുന്നതായി തരൂര്‍; ഇന്ത്യക്കെതിരെ സംസാരിക്കണമോ എന്ന് കിരണ്‍ റിജിജു; കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ വിശ്വപൗരനെ സംരക്ഷിച്ച് ബിജെപി

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തെ നയിച്ച ശശി തരൂര്‍ എംപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി. കോണ്‍ഗ്രസ് വിമര്‍ശനത്തിന് എതിരെ ശശി തരൂരിന്റെ ട്വീറ്റും വന്നിട്ടുണ്ട്.
പാനമയില്‍ നടത്തിയ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. താന്‍ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണ്. അല്ലാതെ മുന്‍പ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. വിമര്‍ശകരെ താന്‍ സ്വാഗതം ചെയ്യുന്നതായും ഇനിയും ഒരുപാട് മികച്ച കാര്യങ്ങള്‍ തനിക്ക് ചെയ്ത് തീര്‍ക്കാനുണ്ടെന്നും തരൂര്‍ വ്യക്താക്കി.

”എനിക്ക് ഇതിനൊന്നും സമയമില്ല. നിയന്ത്രണ രേഖയില്‍ ഉടനീളം ഇന്ത്യ നടത്തിയ വീര പ്രവര്‍ത്തികളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്റെ വാക്കുകള്‍ക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാര്‍ അറിയുന്നതിനായി, ഇന്ത്യ നേരിട്ട ഭീകരവാദ ആക്രമണങ്ങള്‍ക്ക് നല്‍കിയ പ്രതികാര നടപടികളെക്കുറിച്ചു മാത്രമാണ് ഞാന്‍ വ്യക്തമായി സംസാരിച്ചത്, അല്ലാതെ മുന്‍കാലങ്ങളില്‍ സംഭവിച്ച യുദ്ധങ്ങളെക്കുറിച്ചല്ല’ തരൂര്‍ കുറിച്ചു.
തരൂര്‍രിന്റെ പ്രസംഗത്തിനതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണെന്നും പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കള്‍ പറയാത്തത് പോലും ശശി തരൂര്‍ പറയുന്നുവെന്നുമാണ് ഉദിത് രാജ് വിമര്‍ശിച്ചത്. ഇതിനാണ് തരൂര്‍ മറുപടി നല്‍കിയത്.
തരൂരിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്ത് എത്തി. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചത്. ഈ സംഘം പോയി ഇന്ത്യക്കെതിരെ സംസാരിക്കണം എന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും റിജിജു ചോദിച്ചു.

”കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യന്‍ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? എല്ലാത്തിനും ഒരു പരിധിയുണ്ട്.”- കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here