കുട്ടി മരിച്ചപ്പോള്‍ സുംബ ഡാന്‍സ്; കടുവ സ്ത്രീയെ കൊന്നപ്പോള്‍ ഫാഷന്‍ ഷോ; മന്ത്രിമാര്‍ക്ക് മനസാക്ഷിയില്ലേ എന്ന് പ്രതിപക്ഷ നേതാവ്

കേരളത്തെ ഞെട്ടിക്കുന്ന ദുരന്തമുണ്ടാകുമ്പോഴും സുംബ ഡാന്‍സും ഫാഷന്‍ ഷോയുമായി നടക്കുന്ന മന്ത്രിമാര്‍ക്ക് മനസാക്ഷിയില്ലേ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തം ജില്ലയില്‍ ഒരു കുട്ടി മരിച്ചപ്പോള്‍ മന്ത്രി ചിഞ്ചുറാണി സൂംബ ഡാന്‍സ് നടത്തി. വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍ ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ എന്നും സതീശന്‍ ചോദിച്ചു.
സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണം. കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തം. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും.
ALSO READ : അങ്ങനെ ഒന്നും പറയാന്‍ പാടില്ലായിരുന്നു; ഖേദപ്രകടനവുമായി മന്ത്രി ചിഞ്ചുറാണി
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മാറി നിന്ന് പരിഹസിക്കുകയാണ് മന്ത്രിമാര്‍. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്നും സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here